Monday, May 26, 2014

ദൃശ്യം,അദൃശ്യം: മലയാളികളുടെ മാതൃഭൂമി


ദേശമെന്ന വാക്കുപോലെ ഏറെ സന്നിഗ്ദ്ധതകളുള്ളതാണ് 'ഇട'മെന്ന വാക്കും. ഇടത്തില്‍ നിന്ന് പരിണമിച്ചുണ്ടായതാണ് ദേശമെന്നു പറയാറുണ്ട്. ഇടവും ദേശവുമൊക്കെ പ്രാഥമികമായി സ്ഥലപരമായ പരികല്പനകളാണ്. സ്ഥലപരം മാത്രമായ വ്യവസ്ഥയ്ക്കപ്പുറം ഒരു ആശയമണ്ഡലമായി ഇടം വ്യവഹരിക്കപ്പെടുമ്പോള്‍, അതില്‍ ഒന്നിലേറെ വ്യക്തികളുടെ സന്നിഹിതത്വവും അവരെ കൂട്ടിയിണക്കുന്ന നിരവധി ഘടകങ്ങളുമുണ്ട്. ഇത്തരത്തിലുള്ള  ഇടങ്ങളുടെ കൂട്ടമായാണ് ആധുനികതയുടെ കാലംവരെയും മറ്റു സമൂഹങ്ങളെന്നപോലെ കേരളീയ സമൂഹവും നിലനിന്നു പോന്നത്. ജാതിയും മതവും തന്നെയായിരുന്നു അവിടെ ഇടങ്ങളുടെ വിസ്തൃതി നിര്‍ണ്ണയിച്ചിരുന്നത്. ആധുനികതയുടെ ഭാഗമായി സംഭവിച്ച നവോത്ഥാനവും രാഷ്ട്രീയ ചിന്തകളുമെല്ലാം ചേര്‍ന്നാണ് ഈ ഇടങ്ങളെയെല്ലാം പൊതു ഇടങ്ങളായി മാറ്റിയെടുത്തത്.

 ആദ്യകാലങ്ങളില്‍ സ്ഥലം തന്നെയായിരുന്നു ഇടങ്ങളെ നിശ്ചയിച്ചിരുന്നത്. അന്നൊക്കെ ഇടം കൊണ്ട് പ്രതിനിധാനം ചെയ്യപ്പെട്ടിരുന്ന ഭൗതികസ്ഥലം എറെ വിസ്തൃതവും, വിനിമയം ചെയ്യപ്പെട്ടിരുന്ന ആശയപരമായ സ്ഥലം പരിമിതവും ഏകതാനവുമായിരുന്നു. പിന്നീട് സ്ഥലപരമായ വിസ്തൃതി ചുരുങ്ങുകയും, ആശയമണ്ഡലത്തിന്റെ സാന്ദ്രത കൂടുകയും ചെയ്തു. ഒരേ ആശയമണ്ഡലത്തിനകത്തു തന്നെ സംവാദാത്മകമായ ഇടങ്ങള്‍ സാദ്ധ്യമാവുകയും ചെയ്തു. പൊതു സ്ഥലത്ത് പ്രവേശിക്കുക എന്നാല്‍ ഒരു നവീനാശയത്തിലേക്ക് കടക്കുക എന്നു തന്നെയായിരുന്നു അര്‍ത്ഥം. അതുവരെ പ്രവേശനമില്ലാതിരുന്നവര്‍ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അത് ദൈവീകാരാധനക്കു വേണ്ടിമാത്രമായിരുന്നില്ല. ഇന്ന് ഇടമെന്ന് വിവക്ഷിക്കുന്നത് ഭൗതികസ്ഥലത്തിന്റെ സാന്നിദ്ധ്യമുള്ളതോ, ഇല്ലാത്തതോ ആയ ഒരു ആശയ മേഖലയെയാണ്.

ജനങ്ങള്‍ക്ക് നിര്‍ബാധം പ്രവേശിക്കാവുന്ന, തുറന്ന ഒരു സാമൂഹ്യസ്ഥാനത്തെയാണ് പൊതുഇടം എന്ന് സാമാന്യമായി വിവക്ഷിക്കുന്നത്. അവിടെ പ്രവേശിക്കാന്‍ പണം നല്‍കേണ്ടതില്ല. പൊതുഇടത്തിന്റെ ഏറ്റവും വിശാലമായ നിര്‍വ്വചനമാണത്.അങ്ങാടികള്‍, മൈതാനങ്ങള്‍, ആല്‍ത്തറകള്‍, കടലോരങ്ങള്‍ എന്നിവയെല്ലാം അതില്‍പെടുന്നു.പ്രവേശിക്കുവാനുള്ള സ്വാതന്ത്ര്യം തന്നെയാണ് അവിടെ എല്ലാവരേയും കൂട്ടിയിണക്കുന്ന ഘടകം. പണം കൊടുത്ത് പ്രവേശിക്കേണ്ടവയെങ്കിലും എല്ലാവര്‍ക്കും പ്രവേശനമുള്ള ഇടങ്ങളും പില്‍ക്കാലത്ത് പൊതു ഇടങ്ങളായി വ്യവഹരിക്കപ്പെട്ടു. ടിക്കറ്റെടുത്തു കൊണ്ടല്ലെങ്കിലും ഒരു വിഭാഗത്തിനു മാത്രം പ്രവേശിക്കാവുന്ന അമ്പലങ്ങള്‍, പള്ളികള്‍ എന്നിവയായിരുന്നു ആദ്യകാലത്തെ പൊതു ഇടങ്ങള്‍.മതങ്ങളെയും ജാതികളെയും മാത്രം ആശ്രയിച്ചു നിലനിന്ന പൊതുഇടങ്ങളുടെ പരിണാമം, ആധുനികതയുടെ ആശയമണ്ഡലത്തിലൂടെയാണ് സാദ്ധ്യമായത്. പില്‍ക്കാലത്ത് രാഷ്ട്രീയ സമരങ്ങളും അവയുടെ യോഗങ്ങളും സൃഷ്ടിക്കുന്ന പൊതുഇടങ്ങള്‍  സ്ഥലപരതയില്‍ നിന്നു മുക്തി നേടി ഒരു ആശയമണ്ഡലത്തെ  പ്രതിനിധാനം ചെയ്യാന്‍ തുടങ്ങി.

ആധുനികതയുടെ കാലത്ത് പൊതു ഇടങ്ങളെല്ലാം പരിമിതമായ ഇടങ്ങളില്‍ നിന്നുള്ള വികാസമായിരുന്നുവെങ്കില്‍, ഉത്തരാധുനികയില്‍ ആഗോളമാകെ ഓരോരുത്തര്‍ക്കും സ്വന്തമാകയാല്‍, ഇടങ്ങളെന്നത് വീണ്ടും കൊച്ചു ദേശങ്ങളിലേക്കുള്ള പിന്‍മടക്കമാവുകയാണുണ്ടായത്.ആഗോളീകരണത്തിന്റെ അനന്തമായ കടലില്‍ ദിക്കുകിട്ടാതലയുന്നവര്‍ക്ക് ഇടയ്ക്കുള്ള കൊച്ചു തുരുത്തുകള്‍ പുതിയൊരുതരം പൊതു ഇടങ്ങളായാണ് അനുഭവപ്പെട്ടത്.ഉത്തരാധുനികത പലകാര്യങ്ങളിലും ആധുനികതയ്ക്കുമപ്പുറത്തേക്കുള്ള തിരിച്ചു പോക്കായത്, പൊതു ഇടങ്ങളുടെ കാര്യത്തിലും സംഭവിച്ചു. സ്ഥലപരവും ആശയപരവുമായ പരാധീനതകളില്ലാത്തതും, പൂര്‍ണ്ണമായും സ്ഥലനിര്‍മുക്തവുമായ സൈബര്‍ ഇടങ്ങളാണ് ഉത്തരാധുനികതയുടെ മറ്റൊരുമുദ്ര. ഫേസ്ബുക്ക് പോലുള്ള കൂട്ടായ്മകള്‍ സ്ഥലപരമായ അതിര്‍ത്തികളെ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നു എന്ന് മാത്രമല്ല, സ്ഥലം എന്ന പരമ്പരാഗത സങ്കല്പത്തെത്തന്നെ അപ്രസക്തമാക്കുകയും ചെയ്യുന്നു. എന്നാല്‍ അതിരുകളില്ലാത്തതെന്ന് കരുതപ്പെടുമ്പോഴും ചില അതിര്‍ത്തികള്‍ നിശ്ചയിച്ചു കൊണ്ട് ഒരു കേന്ദ്ര നേതൃത്വം എവിടെയൊ ഇരുന്നുകൊണ്ട് എല്ലാം നിരീക്ഷിക്കുന്നുണ്ട് എന്ന് നമുക്കറിയാം. പണ്ടത്തെ പൊതു ഇടങ്ങളില്‍ സ്വകാര്യത എന്നൊരു ഘടകം അന്യമായിരുന്നുന്നെങ്കില്‍, ഫേസ് ബുക്ക് പോലുള്ള പൊതുഇടങ്ങള്‍ നിരവധി സ്വകാര്യതകളാല്‍ പടുത്തുയര്‍ത്തപെപട്ടതാണ്. അതിലെ ഓരോ കല്ലും ഒരു സ്വകാര്യ ഇടമാണ്. അവ പരസ്പരം പലരീതിയില്‍, സംവേദനം നടത്തുന്നുണ്ടാവാം. എന്നാല്‍ എല്ലാവര്‍ക്കുമായി ഒരാശയവും അവിടെ പങ്കുവെക്കപ്പെടുന്നില്ല; അങ്ങനെയൊരു വ്യാജബോധം അത് ഉല്പാദിപ്പിക്കുന്നുണ്ടെങ്കിലും. അതീവരഹസ്യമെന്ന പ്രതീതി സൃഷ്ടിക്കുകയും എന്നാല്‍ അത്യന്തം പരസ്യമായിരിക്കുകയും ഭരണകൂടങ്ങള്‍ക്ക് നിരീക്ഷണവിധേയയമാക്കാനുള്ള സൗകര്യം സൃഷ്ടിക്കുകയും ചെയ്യുന്നതാണ് പുതുകാല മാധ്യമങ്ങളുടെയും, സാങ്കേതികതകളുടെയും രീതി.

മലയാളിയുടെ പൊതു ഇടങ്ങള്‍

സ്ഥലപരമായും ആശയപരമായുമുള്ള പൊതു ഇടങ്ങളൊന്നും സൃഷ്ടിക്കാന്‍ പര്യാപ്തമല്ലാതെ കടന്നുപോയ സുദീര്‍ഘമായ ഒരു ചരിത്രകാലമാണ് മലയാളിയുടേത്. സമൂഹത്തെ വ്യക്തിനിരപേക്ഷമായും ജാതിനിരപേക്ഷമായും കാണുകയും, അതിനെ പൊതു ഇടങ്ങളിലേക്ക് നയിക്കാവുന്ന ചില അബോധപ്രവര്‍ത്തനങ്ങള്‍ ഉണ്ടാവുകയും ചെയ്തത്, വിദേശ സഞ്ചാരികള്‍, അറബ്, പോര്‍ട്ടുഗീസ്, ബ്രിട്ടീഷ് വണിക്കുകള്‍, എഴുത്തച്ഛന്‍, പൂന്താനം, ലീലാതിലകകാരന്‍, കുഞ്ചന്‍ നമ്പ്യാര്‍, സന്ദേശ കാവ്യകര്‍ത്താക്കള്‍, ടിപ്പു സുല്‍ത്താന്‍ തുടങ്ങിയ ചിലരില്‍ നിന്നാണ്. കുരുമുളകിന്റെ വിപണനത്തിലൂടെ കൈവന്ന ധനം, കുരുമുളകു കൃഷിക്കാരായ തന്റെ പ്രജകളെ ഭാവനാത്മകമായെങ്കിലും സങ്കല്പിക്കാന്‍ സാമൂതിരിയെ  പ്രാപ്തനാക്കി. ടിപ്പു സുല്‍ത്താന്റെ വരവോടെയാണ് ഭൂനികുതി, വസ്ത്രധാരണം,ഗതാഗതം എന്നിവയിലൂടെ സ്ഥാപിതമാക്കുന്ന പൊതു ഇടങ്ങള്‍ വെളിവായിത്തുടങ്ങിയത്. പിന്നീട് ശ്രീ നാരായണനും നവോത്ഥാനവും ആധുനികതയുമെല്ലാം ചേര്‍ന്ന് രൂപീകരിച്ചെടുത്ത ഒരു പൊതു ഇടത്തില്‍ നിന്നാണ് ഇന്നത്തെ മലയാളി ഉടലെടുത്തത്. മതങ്ങള്‍ക്കകത്തെ പൊതു ഇടങ്ങളെ മോചിപ്പിച്ച് വിശാലമാക്കിയതും അവയുടെ സ്വത്വം വെളിവാക്കപ്പെട്ടതും അങ്ങനെത്തന്നെ. ജാതീയതയും അയിത്തവുംചേര്‍ന്ന് പരിമിതപ്പെടുത്തുകയും നിശ്ചലമാക്കുകയും ചെയ്ത സ്ഥലകാലങ്ങളെ  മറികടക്കാതെ ആധുനികതയ്ക്കും നവോത്ഥാനത്തിനുമൊന്നും ഇങ്ങോട്ടു കടന്നു വരാനാവില്ലായിരുന്നു.

നവോത്ഥാനം, ഇപ്പോള്‍ ചരിത്രത്തിലെ പഴയൊരദ്ധ്യായമാണ്. നവോത്ഥാനത്തെ സാദ്ധ്യമാക്കിയ ഇടങ്ങള്‍ക്ക് പുതിയ കാലത്ത് പ്രസക്തിയില്ലാതായത് നവോത്ഥാനത്തെ പരിഹസിക്കാനുള്ള കാരണങ്ങളിലൊന്നായി സ്വീകരിക്കാനെളുപ്പമാണ്. എന്നാല്‍ ഒരു സംസ്‌ക്കാരത്തില്‍ വിലയം ചെയ്തുകൊണ്ടാണ് ക്ഷേത്രപ്രവേശനവും, വിധവാവിവാഹവും, സ്വജാതി വിവാഹവും,പന്തിഭോജനവും മറ്റും അപ്രത്യക്ഷമായത്. ഇന്നതിലൊന്നിനും പ്രഹരശേഷിയില്ല എന്നത് ഒരു കാലത്തും അങ്ങനെയുണ്ടായിട്ടില്ല എന്നതിന്റെ തെളിവല്ല.അമ്പലപ്പറമ്പുകള്‍ ആല്‍ത്തറകള്‍, ഇടവഴികള്‍, പൊതുകുളങ്ങള്‍, തോടുകള്‍, വയലുകള്‍, ഉത്സവങ്ങള്‍ എന്നിവയിലെല്ലാം അതിന്റെ അടയാള മുദ്രകളുണ്ട്. വാലുള്ള പേരുകളില്‍ പലതിനെയും അത് വെട്ടിച്ചെറുതാക്കിയിട്ടുണ്ട്. ഒടിഞ്ഞു മടിങ്ങിക്കിടന്ന പേരുകളില്‍ പലതിനെയും അത് നിവര്‍ത്തി നിര്‍ത്തിയിട്ടുണ്ട്. ഭൂമി മാത്രം കണ്ടിരുന്ന പലരേയും അത് ആകാശവും ആകാശം മാത്രം കണ്ടിരുന്ന പലരേയും അത് ഭൂമിയും കാട്ടിക്കൊടുത്തു. വെയിലും മഴയും എല്ലായിടത്തും വര്‍ഷിക്കപ്പെടുമെന്ന് വ്യക്തമാക്കപ്പെട്ടു. അങ്ങനെയൊരുനാള്‍ മലബാര്‍, തിരുകൊച്ചി സംയോജനത്തിലൂടെ മലയാളികളുടെ മാതൃഭൂമിയും സൃഷ്ടിക്കപ്പെട്ടു.

ഗതാഗതവും വിദ്യാഭ്യാസവും

കേരളമെന്ന പൊതു ഇടത്തെ അര്‍ത്ഥവത്താക്കിയ രണ്ടു പ്രധാന ആശയങ്ങള്‍ പൊതുഗതാഗതവും പൊതു വിദ്യാഭ്യാസവുമാണ്. ആദ്യത്തേത് ഭൗതികാര്‍ത്ഥത്തിലുള്ള സഞ്ചാരത്തെ  സ്വതന്ത്രമാക്കുക മാത്രമല്ല ചെയ്തത് എന്നപോലെ രണ്ടാമത്തേത്, വിജ്ഞാനത്തിന്റെ സാര്‍വ്വലൗകികമായ വിനിമയം  സാദ്ധ്യമാക്കുക മാത്രവുമല്ല ചെയ്തത്.അവയോടൊപ്പം തന്നെയാണ് പൊതു വായനശാലകള്‍, സിനിമാ കൊട്ടകകള്‍, ഫിലിം സൊസൈറ്റികള്‍  തുടങ്ങിയ പലതും ഇവിടെ സംഭവിച്ചത്.

മതാധിഷ്ഠിതമായ ഇടങ്ങളെ പിന്തുടര്‍ന്ന് ഓരോ ഗ്രാമത്തിലുമുണ്ടായ ഏറ്റവും പ്രധാനമായ പൊതു ഇടം സര്‍ക്കാര്‍ പള്ളിക്കൂടങ്ങള്‍ തന്നെയാണ്. അത് സ്ഥലപരമായും ആ പ്രദേശത്തെ പൊതു ഇടമായി മാറുകയുണ്ടായി. എന്നാല്‍ ഇന്ന് ആ സ്ഥലം മാത്രമേ അവിടെ നിലനില്ക്കുന്നുള്ളൂ.അതിലൂടെ പ്രസരിക്കപ്പെട്ട ആശയമണ്ഡലം ഏറെക്കുറെ
അപ്രത്യക്ഷമായിക്കഴിഞ്ഞു. ഹൈസ്‌ക്കൂള്‍ ക്ലാസ്സുകള്‍ വരെയെങ്കിലും സര്‍ക്കാര്‍ പള്ളിക്കൂടങ്ങള്‍ കേരളീയ പൊതുമനസ്സില്‍ നിന്ന് കുടിയിറങ്ങി കഴിഞ്ഞു. സര്‍ക്കാര്‍ സ്‌ക്കൂളിലെ അദ്ധ്യാപകനായിരുന്നുകൊണ്ട്, സ്വന്തം കുട്ടിയെ അണ്‍ എയ്ഡഡ് സ്‌കൂളില്‍ ചേര്‍ക്കുന്ന ഹിപ്പൊക്രസിയ്ക്ക് പൊതുബോധമെന്ന പേരിട്ടു വിളിക്കാമെങ്കില്‍ ഇതൊരു സ്വാഭാവിക പരിണാമം മാത്രമാണ്.അതിലത്രയൊന്നും ഉത്ക്കണ്ഠാകുലരാകേണ്ടതില്ല.സര്‍ക്കാര്‍/എയ്ഡഡ് മേഖലകളില്‍ ഓരോ പ്രദേശത്തും ആരംഭിക്കപ്പെട്ടതും നിലനിന്നതുമായ  സ്കൂളുകള്‍ക്കോരോന്നിനും ഒരു സമര ചരിത്രമുണ്ട്.ചെറുകാടിന്റെ ‘മുത്തശ്ശി’ വായിച്ചവര്‍ക്കറിയാം എന്തെന്ത് സമരകാഠിന്യങ്ങളിലൂടെ കടന്നുവന്നാണ് അദ്ധ്യാപകരുടെതൊഴിലും സ്ക്കൂള്‍ എന്ന സ്ഥാപനവും നിലനിര്‍ത്തിയതെന്ന്. മലയാളിയുടെ പ്രലോഭിതമനസ്സിനെ സന്തോഷിപ്പിക്കാന്‍ യൂണിഫോറവും സ്ക്കൂള്‍വണ്ടിയും ഉച്ചഭക്ഷണവുമെല്ലാമായി സര്‍ക്കാര്‍ സ്ക്കൂളുകള്‍ അണിഞ്ഞൊരുങ്ങി നിന്നാലും അണ്‍ എയ്ഡഡ് മേഖലയിലെ കനത്ത ഫീസും ഇല്ലാത്ത സൌകര്യങ്ങളും അശിക്ഷിതരായ അദ്ധ്യാപകരും മതി തങ്ങളുടെ കുട്ടികളുടെ ഭാവി ഭദ്രമാക്കാന്‍ എന്നു കരുതുന്നതാണ് സമകാലീന      ‘ പൊതു ബോധം‘.
ചുവന്ന ബസ്സുകള്‍ എന്നു വിളികേട്ട കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍   കേരളപ്പിറവിയോടൊപ്പം ഓടി തുടങ്ങിയതാണ്. തീവണ്ടികള്‍ ചെയ്തതിനു സമാന്തരവും പൂരകവുമായി അവ ഉള്‍നാടുകളിലേക്ക് ചെന്ന് ഓരോരുത്തരേയും പൊതുവഴികളിലെത്തിച്ചു.ഒരു സര്‍ക്കാര്‍ സ്‌ക്കൂളെന്നാല്‍ ഏതാനും ചില കെട്ടിടങ്ങള്‍ മാത്രമല്ലാത്തതു പോലെ കെ.എസ്.ആര്‍.ടി.സി. യും ഏതാനും ബസ്സുകളും ചില ഓഫീസുകളുമല്ല. അവയിലെ യാത്രയെന്നാല്‍ തുടക്കത്തിനും ഒടുക്കത്തിനും ഇടയ്ക്കുള്ള ഇത്തിരി സ്ഥലദൂരം മാത്രവുമല്ല. കേരളത്തിന്റെ വടക്കെ അറ്റം മുതല്‍ തെക്കെ അറ്റം വരെ, മലയാളനാടിനെ ഒറ്റച്ചരടില്‍ കോര്‍ത്തുകൊണ്ട് അത് കയറിയിറങ്ങിയ കുന്നും കുഴികളുമൊന്നും മറ്റൊരു വാഹനവും ഇതുവരെ താണ്ടാത്തതാണ്. അതിന്റെയത്രയും നാടുകണ്ട മറ്റാരുമില്ല. അത് ഭേദിച്ച ഇരുട്ടിന്റെ റെക്കൊര്‍ഡ് ഇനിയാര്‍ക്കും ഭേദിക്കാനാവില്ല. എങ്കിലും എത്രകാലംകൂടി ചുവന്ന ബസ്സുകള്‍ ഇനിയും നിരത്തിലുണ്ടാവുമെന്ന് ആര്‍ക്കും പറയാനാവില്ല. അതൊരു ചുവന്ന ഓര്‍മ്മയായി മാറുവാന്‍ പോകുന്നു. എത്ര ഓടിയാലും സ്വകാര്യബസ്സുകള്‍ക്ക് നേടാന്‍ കഴിയാത്തതാണ് അതിന്റെ ഭാഗധേയം.കണ്ടക്ടറുടെ മോശം പെരുമാറ്റം പറഞ്ഞോ സമയനിഷ്ഠയുടെ അഭാവമെന്നപേരിലോ സ്വകാര്യബസ്സുകള്‍ കൊണ്ട് അതിനെ പകരം വെയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ പൂര്‍ണ്ണ തിരോധാനം സൃഷ്ടിക്കാവുന്ന അവ്യവസ്ഥകള്‍ നമ്മള്‍ മുന്‍‌കൂട്ടി കാണേണ്ടതുണ്ട്. പൊതുവിതരണ രംഗത്ത് റേഷന്‍‌കടകള്‍ വഴി സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ പോലൊന്നാണ് ഗതാഗത രംഗത്ത് കെ.എസ്.ആര്‍.ടി.സി.യുടേത്.ലാഭം മാത്രം കണക്കാക്കിയല്ല ഇത്രകാലമെന്നപോലെ ഇനിയുമവ ഓടേണ്ടത്.ഷെഡ്യ്യൂളുകള്‍ നിരന്തരം
വെട്ടിക്കുറച്ചും സ്വകാര്യ ബസ്സുകള്‍ക്ക് സൌകര്യമൊരുക്കിയും മറ്റും സര്‍ക്കാര്‍ തന്നെയാണതിനെ ഇല്ലതെയാക്കാന്‍ പോകുന്നത്.നമ്മുടെ പൊതുബോധമാകട്ടെ അവയ്ക്കനുകൂലമായി ഇനിയും തിരിഞ്ഞിട്ടുമില്ല.
ഇതിനെല്ലാം സമാന്തരമായാണ് വായനയുടേയും എഴുത്തിന്റേയും കാഴ്ചയുടെയും ഇടങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. നവോത്ഥാനാശയങ്ങളുമായുള്ള പ്രതിപ്രവര്‍ത്തനങ്ങളാണ് അവയോരോന്നിനെയും സ്വതന്ത്രരൂപങ്ങളായി കേരള സമൂഹത്തില്‍ നിലനിര്‍ത്തിയത്. അതീവ സ്വകാര്യ ഇടമായി സങ്കല്പിക്കപ്പെട്ടിരുന്ന എഴുത്തിന്റെയും വായനയുടെയും മണ്ഡലം പത്തൊമ്പതാം നൂറ്റാണ്ടൊടുവില്‍തന്നെ, നാനാവര്‍ണ്ണ ജാതികളിലേക്ക് പരന്ന്, ഒരു പൊതുമണ്ഡലമായിക്കഴിഞ്ഞിരുന്നു. തന്റെ ഭാര്യക്ക് വായിച്ചു രസിക്കാനായി ചന്തുമേനോന്‍ 'ഇന്ദുലേഖ' എന്ന നോവല്‍ എഴുതിയെങ്കിലും, അത് മറ്റനേകം മദ്ധ്യവര്‍ഗ്ഗ കുടുംബങ്ങളിലെ ഭാര്യമാര്‍ കൂടി വായിച്ചു രസിച്ചു. ഒന്നാം പതിപ്പ് മൂന്നു മാസങ്ങള്‍ കൊണ്ടു തന്നെ വിറ്റു തീര്‍ന്നു. ഇന്ദുലേഖയിലെ പതിനെട്ടാമദ്ധ്യായത്തില്‍, ഗഹനങ്ങളായ ശാസ്ത്രസിദ്ധാന്തങ്ങളും നൈതികതയും, യുക്തിചിന്തകളും ചര്‍ച്ചക്കു വിധേയമാക്കുമ്പോള്‍, തന്റെ ഭാര്യയുടെ കേവലമായ കഥാവായനാ കൗതുകം മാത്രമല്ല, ചന്തുമേനോന്റെ മുന്നിലുണ്ടായിരുന്നതെന്ന് തീര്‍ച്ച. തുടര്‍ന്നിങ്ങോട്ട് എഴുത്തിന്റെയും വായനയുടെയും അതിവിശാലമായൊരു പൊതുഇടം സൃഷ്ടിക്കപ്പെട്ടു. പദ്യത്തിലുപരി ഗദ്യത്തിന്റെ വികാസമാണതിനു സഹായിച്ചത്. ‘ പാവങ്ങള്‍‘ എന്ന വിഖ്യാത നോവലിന്റെ തര്‍ജ്ജുമ, മലയാള ഗദ്യചരിത്രത്തിലെന്ന പോലെ വായനാചരിത്രത്തിലും ആശയമണ്ഡലത്തിലും ഉണ്ടാക്കിയ മാറ്റം അളന്നു തീര്‍ക്കാവുന്നതല്ല. പദ്യരൂപം അന്ന് തിരസ്‌ക്കരിക്കപ്പെടുകയൊന്നുമുണ്ടായില്ല. 'രമണ‘ ന്റെ കോപ്പികള്‍ സ്വന്തമാക്കാനാവാത്തവര്‍, അത് നോട്ടുപുസ്തകത്തില്‍ പകര്‍ത്തിയെടുത്തും, പരസ്പരം കൈമാറിയും വായിച്ചുരസിച്ചു.

വായനകളുടെ ശാലകള്‍

“ അതിര്‍ രേഖകളില്‍ തലയും കാലും മുട്ടുന്ന അക്ഷരങ്ങള്‍ ആദ്യം പെന്‍സിലുകൊണ്ട് അതിലൊരാള്‍ എഴുതിയത് പുതിയ തലമുറയിലെ കുട്ടികള്‍ വാപൊളിച്ച് വായിച്ചു:കുറ്റിപ്പുഴ കൃഷ്ണപിള്ള സ്മാരക വിജ്ഞാനപോഷിണി വായനശാല.                     പെന്‍സില്‍ വരയുടെ അസ്ഥികൂടത്തിന് മാംസം കൊടുത്ത് മൂന്നു വരികളിലായി-കുറ്റിപ്പുഴ കൃഷ്ണപിള്ള സ്മാരക എന്ന ഒന്നാം വരി ഇടത്തരം നീലയില്‍, വിജ്ഞാന പോഷിണി എന്ന രണ്ടാം വരി അരികുമഞ്ഞച്ച വലിയ ചുവപ്പില്‍, വായനശാല എന്ന മൂന്നാംവരി ഇഷ്ടിക നിറത്തില്‍ - മാനത്ത് തിടം കൊള്ളാന്‍ തുടങ്ങി. വിവാഹമോ, കുടുംബമോ കൂടാതെ ഒരു പുരുഷായുസ്സ് മുഴുവന്‍ ജ്ഞാനത്തിനു സമര്‍പ്പിച്ച ഒരു മഹിതജന്മത്തോട് ഒരു ഗ്രന്ഥശാലയിലൂടെ കാലം കടപ്പാട് വീട്ടുകയായിരുന്നു എന്ന് നീല ലിപികള്‍ അലസമായി വായിച്ച പുതിയതലമുറയ്ക്ക് മനസ്സിലായതേയില്ല.'' (പു. 297, മനുഷ്യന് ഒരു ആമുഖം)
സ്വാതിതിരുനാള്‍ മഹാരാജാവ് രാജകുടുംബാംഗങ്ങള്‍ക്കു വേണ്ടി തിരുവനന്തപുരത്ത് 1829 ല്‍ സ്ഥാപിച്ച ഗ്രന്ഥശാലയാണ് പിന്നീട് പബ്ലിക്ക് ലൈബ്രറിയായി മാറിയത്. എങ്കിലും മൂന്നായി നിന്ന കേരളത്തില്‍ ഓരോ സ്ഥലത്തും പല കാലങ്ങളിലും പലവിതാനങ്ങളിലുമാണ് വായനശാലാ പ്രസ്ഥാനം വേരുപിടിച്ചത്. 1937 ജൂണ്‍ 14 ന് കെ. കേളപ്പന്റെ നേതൃത്വത്തില്‍ ഒന്നാം മലബാര്‍ വായനശാലാ സമ്മേളനം നടന്നു. അതില്‍ വെച്ച് മലബാര്‍ വായനശാലാസംഘം രൂപീകരിക്കുകയും ഇ. രാമന്‍ മേനോനെ പ്രസിഡണ്ടായും കെ. ദാമോദരനെ സെക്രട്ടറിയായും തെരഞ്ഞെടുക്കുകയും ചെയ്തു. ഇതേകാലയളവില്‍ കൊച്ചിയില്‍  സമസ്തകേരള പുസ്തകാലയസമിതിരൂപികരിക്കപ്പെട്ടു. 1945 ല്‍ അമ്പലപ്പുഴയില്‍ വെച്ച് അഖിലതിരുവിതാംകൂര്‍ ഗ്രന്ഥശാലാസമ്മേളനം നടന്നു. അവിടെ വച്ച് അഖിലതിരുവിതാംകൂര്‍ ഗ്രന്ഥശാലാസംഘം രൂപീകരിക്കപ്പെട്ടു. 1950 ല്‍ ഇത് തിരു-കൊച്ചി ഗ്രന്ഥശാലാ സംഘം ആയി മാറി. സംസ്ഥാന രൂപീകരണത്തോടെ  കേരള ഗ്രന്ഥശാലാ സംഘമായും മാറി. 1977 ല്‍ കേരള ഗ്രന്ഥശാലാ സംഘം സര്‍ക്കാര്‍ ഏറ്റെടുക്കുകയും 1991 ല്‍ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ രൂപീകരിക്കപ്പെടുകയും ചെയ്തു. കേരളം എന്ന ഭൂപ്രദേശത്ത് മൂന്നായി നിലനിന്ന വായനശാലാ പ്രസ്ഥാനമാണ് കേരളപ്പിറവിയോടെ ഒന്നായി മാറിയത്. അത് ഭിന്നമായി നിലനിന്നിരുന്നതും പിന്നീട് സംയോജിപ്പിക്കപ്പെട്ടതുമായ കേരളത്തിന്റെ സാംസ്‌കാരികചരിത്രം തന്നെയാണ്.

വായനാ സമൂഹത്തിന് ഒരു ഇടമൊരുക്കിക്കൊടുത്തത് വായന ശാലകളാണ്.മുന്‍ തലമുറയിലെ പല എഴുത്തുകാരുടേയും ചരിത്രമാരംഭിക്കുന്നതും ഇത്തരമൊരു വായനശാലയില്‍ നിന്നാണ്. പലരെയും  മനുഷ്യരാക്കിയതും അവയാണ്. കേരളത്തിലങ്ങോളമിങ്ങോളം ചെറിയ മുറികളില്‍, ഏതാനും പുസ്തകങ്ങളുമായി അന്നാട്ടിലെ ചെറുപ്പക്കാരുടെ അദമ്യമായ ഇച്ഛാശക്തിയുടെ മാത്രം പിന്‍ബലത്തിലാണ് വായനശാലകള്‍ മുന്നോട്ടുപോയത്. നാട്ടിലെ ഉത്പതിഷ്ണുക്കളായ ചെറുപ്പക്കാരുടെ കൂട്ടുചേരാനുള്ള ഇടങ്ങളായിരുന്നു ഓരോ വായനശാലയും. പുസ്‌തകചര്‍ച്ചകളും കൈയെഴുത്ത് മാസികകളുമെല്ലാമായി അത് വളര്‍ന്നു. പലപ്പോഴും ഏതെങ്കിലുമൊരു പീടിക മുറിയുടെ മുകള്‍ നിലയില്‍, അതിന്റെ ഉടമസ്ഥന്റെ കാരുണ്യത്തില്‍ വാടകയൊന്നും നല്കാതെ അത് പ്രവര്‍ത്തിച്ചു. എങ്കിലും തട്ടിന്‍പുറത്തെ ഇത്തിരി സ്ഥലവും ഏതാനും പുസ്തകങ്ങളും മാത്രമായിരുന്നില്ല അത്. എഴുപതുകളിലെയും എണ്‍പതുകളിലെയും സാംസ്‌ക്കാരികമായ ഉണര്‍വിനെക്കുറിച്ച് ഏറെ പറയുമ്പോഴൊന്നും വായനശാലകളെ നാം വേണ്ടത്ര പരിഗണിക്കുകയുണ്ടായില്ല.

പില്‍ക്കാലത്ത് പല ഗ്രന്ഥശാലകള്‍ക്കും സ്വന്തമായ കെട്ടിടങ്ങളും സര്‍ക്കാര്‍ ഗ്രാന്റും ലഭിച്ചു തുടങ്ങി. കമ്പ്യൂട്ടറും ടി.വി. യുമെല്ലാം അതിന്റെ ഭാഗമായി. എന്നാല്‍ സാവധാനത്തില്‍ എല്ലാ കൂട്ടായ്മകളുടെയും തിരോധാനങ്ങള്‍ക്കൊപ്പം വായനശാലകളിലും ആളൊഴിയാന്‍ തുടങ്ങി. സംഘടനയും സൗകര്യങ്ങളും മാത്രം ബാക്കിയായി. ഒരു കാലത്ത് വായനകളിലേറെയും ഗ്രന്ഥശാലകളെമാത്രം ആശ്രയിച്ചു നിന്ന ഒരു വൈകാരികാനുഭവമായിരുന്നു.അത് പലരീതിയിലാണ് അനുഭവിപ്പിച്ചത്. പുസ്തകങ്ങള്‍ തുറക്കുമ്പോഴുള്ള മണമായി, അവയിലെ അടിക്കുറിപ്പുകളായി‍, പലരുടെ കൈകളിലൂടെ കടന്നു പോയതിന്റെ ഊഷ്മാവായി,അവയ്ക്കിടയില്‍ വെച്ച് കൈമാറിയ പ്രണയങ്ങളായി‍,.. അങ്ങനെ വായനശാലയിലെ പുസ്തകം ഒരു കാലത്തില്‍ പല കാലങ്ങളെ
പ്രതിനിധാനം ചെയ്തു. ഏറെക്കുറെ നഷ്ടമായിക്കഴിഞ്ഞ ആ പൊതുസ്ഥലം അതിന്റെ പരിപൂര്‍ണ്ണതയില്‍ ഇനി സൃഷ്ടിച്ചെടുക്കാനാവില്ല. കാലത്തിന്റെ മാറ്റങ്ങള്‍ക്ക് അത് വിധേയമായിക്കഴിഞ്ഞു. വിവരങ്ങള്‍ ഇന്റര്‍നെറ്റിലൂടെ എളുപ്പത്തില്‍ നേടിയെടുക്കാനാണ് ഇന്ന് താല്പര്യം. ഒരു കാലത്ത് വിജ്ഞാനപോഷിണി,വിജ്ഞാന വര്‍ദ്ധിനി എന്നൊക്കെയായിരുന്നു വായനശാലകളുടെ പേരുകള്‍. വായനയുടേയും വിജ്ഞാനത്തിന്റേയും ഒരേ ഒരു കേന്ദ്രം ഇന്ന് വായനശാലകളല്ല. വിജ്ഞാനത്തിന്റെയും കലകളുടെയും പലമാതൃകകള്‍ വായനകൂടാതെ ദൃശ്യമാധ്യമങ്ങളിലൂടെ ഒരാളിലേക്കെത്തുമ്പോള്‍ വായനയുടെ കാഠിന്യത്തിലേക്കിറങ്ങാന്‍ ആര്‍ക്കാണ് താല്പര്യം? വായനശാല എന്ന പൊതുസ്ഥലത്തെ സമൂഹം തന്നെ കയ്യൊഴിയുമ്പോള്‍ അതിനെ നിലനിര്‍ത്താന്‍ ബാദ്ധ്യതപ്പെട്ട സര്‍ക്കാരാകട്ടെ അര്‍ഹതപ്പെട്ട ഗ്രാന്റുകളും മറ്റും നിഷേധിച്ച് അവയുടെ ആസന്ന മരണം അതിവേഗത്തിലാക്കുകയാണ് തങ്ങളുടെ ദൌത്യമെന്ന് നിരന്തരം വിളംബരം ചെയ്തുകൊണ്ടിരിക്കുന്നു.വായനകള്‍   മരിക്കുന്നില്ലായിരിക്കാം പുസ്തകങ്ങളുംമരിക്കുന്നില്ലായിരിക്കാം,എങ്കില്‍ പിന്നെ എന്തിനാണ് വായന ശാലകള്‍ എന്നൊരു ചോദ്യം മറ്റൊരു‘ പൊതു ബോധ‘ മായി നമ്മുടെ മുന്നിലേക്ക് വരുന്നുണ്ടോ?
എങ്കില്‍ നിസ്സംഗമായി അതിന്റെ തിരോധാനം കാണാന്‍ ഇനിയേറെ കാത്തിരിക്കേണ്ടതില്ല.

വായനശാലകള്‍ ഏതാനുംചില വായനക്കാരെയോ, വായനയുടെ സംസ്‌ക്കാരത്തെയോ മാത്രമല്ല പ്രോത്സാഹിപ്പിച്ചത്. നവോത്ഥാനാശയങ്ങളുടെ പ്രചാരകരായി നിന്നുകൊണ്ട് നാടകസംഘങ്ങള്‍, ചിത്രകല, സ്‌പോര്‍ട്‌സ്, സിനിമ തുടങ്ങിയവയെയെല്ലാം അത് തങ്ങളുടെ സാന്നിദ്ധ്യം കൊണ്ടും ഇടപെടലുകള്‍ കൊണ്ടും ഊര്‍ജ്ജസ്വലമാക്കി. കേരളത്തിലെ സമാന്തരസിനിമയുടേയും ഗൗരവ സിനിമകളുടേയും പ്രചാരകരും, ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ഗ്രാമപ്രദേശങ്ങളിലെ ആദ്യകാല സംഘാടകരും, ഗ്രന്ഥശാലാപ്രവര്‍ത്തകര്‍ തന്നെയായിരുന്നു. ഇതൊന്നും രണ്ടുതരം പ്രവര്‍ത്തനങ്ങളായി അവരാരും കണ്ടിരുന്നില്ല. വായനയുടെ തന്നെ അവസ്ഥാന്തരങ്ങളായിരുന്നു അതെല്ലാം.

സിനിമാകൊട്ടകകളും ഫിലിം സൊസൈറ്റികളും.


     ''1951, 'ജീവിതനൗക'യുടെ വര്‍ഷം കൂടിയായിരുന്നു. ഞാന്‍ ജനിക്കുന്നതിന് മാസങ്ങള്‍ക്കു മുമ്പ് എറണാകുളം ലക്ഷ്മണ്‍ ടാക്കീസില്‍ പുറത്തിറങ്ങിയ ഈ ചലച്ചിത്രം ഈറ്റൈടുത്ത് എന്റെ അമ്മക്ക് പുറത്തിറങ്ങാന്‍ പറ്റുന്നതുവരെ ഓടിക്കൊണ്ടിരുന്നു. പെരുന്നാളുകള്‍ക്ക് വര്‍ഷങ്ങളോളം 'ജീവിതനൗക' വളകള്‍ വിറ്റു. തുന്നല്‍ക്കാര്‍ വിവാഹബ്ലൗസുകളുടെ കൈകള്‍ സിനിമയിലെ നായികയുടേതു പോലെ പഫ് വെച്ചു വീര്‍പ്പിച്ചു (പു.15, ലന്തന്‍ ബത്തേരിയിലെ ലുത്തിനിയകള്‍)


കൊട്ടകകള്‍ എന്ന പൊതു ഇടം കേരളത്തില്‍ വളരെപെട്ടെന്ന് സാക്ഷാത്ക്കരിക്കപ്പെട്ടതല്ല. സിനിമ എന്ന അത്ഭുത കലാരൂപത്തോട് ഉന്നത ജാതിക്കാര്‍ക്കും ഏറെ താല്പര്യമായിരുന്നുന്നെങ്കിലും അതിനെ പൊതു ഇടമായി സങ്കല്പിക്കാന്‍ അവര്‍ക്കാര്‍ക്കും താല്പര്യമില്ലായിരുന്നു. പൊതു ഇടങ്ങളെയെല്ലാം അവര്‍ ഭീതിയോടെയും ആശങ്കകളോടെയും കണ്ടിരുന്ന കാലവുമായിരുന്നു അത്.ആദ്യ സിനിമയിലെ നായികയായ പി.കെ. റോസിയുടെ 'രക്തസാക്ഷിത്വ'ത്തിലൂടെയാണ് കൊട്ടക എന്ന പൊതു ഇടത്തിന്റെ അസ്തിവാരമുറപ്പിക്കപ്പെട്ടത്. ക്രമേണ നവോത്ഥാനത്തിന് സങ്കല്പിക്കാന്‍ പോലുമാവാത്ത വിശാലമായൊരു പൊതു ഇടമായി അതുവളര്‍ന്നു. ക്ഷേത്ര പ്രവേശനത്തേക്കാള്‍ വലിയതായിരുന്നു മലയാളിയുടെ സിനിമാപ്രവേശനം. പല ക്ലാസ്സുകളിലിരുന്നു കൊണ്ടു തന്നെ അവര്‍ ഒരേ ദൃശ്യത്തെ ഒരുമിച്ചു കണ്ടു. എന്നിട്ടും അത് ഓരോരുത്തരുടേയും സിനിമയായി. ഒരു കാലത്ത് മലയാളിയുടെ ഫാഷനുകളേയും പ്രണയത്തേയും ഉത്പാദിപ്പിച്ചത് സിനിമയും അതിലെ ഗാനങ്ങളുമായിരുന്നു.

1907 ല്‍ തൃശ്ശൂരില്‍ ജോസ് കാട്ടുക്കാരന്‍ തുടങ്ങിവെച്ച സിനിമാ കൊട്ടകയുടെ ആദ്യ രൂപം പിന്നീട് നിരവധി പരിണാമങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. സാങ്കേതികതയില്‍ വന്ന മാറ്റങ്ങളും, പ്രദര്‍ശിപ്പിക്കുന്ന സിനിമയുടെ ഉള്ളടക്കത്തിലുണ്ടായ മാറ്റങ്ങളും, കൊട്ടകകളെ പരിണമിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു.  പില്‍ക്കാലത്ത് സിനിമാ കൊട്ടകകള്‍ക്ക് കേരളത്തില്‍ രണ്ടുതരം ആക്രമണങ്ങളെയാണ് നേരിടേണ്ടി വന്നത്. ഒന്നാമത്തേത് അവയ്ക്കുനേരെയുള്ള സിഗരറ്റ്
ബോംബാക്രമണങ്ങളായിരുന്നു. നാട്ടുമ്പുറങ്ങളിലെ ഓലമേഞ്ഞ കൊട്ടകകളെ അത് എരിച്ചു കളഞ്ഞു. ഹൗസ്‌ഫുള്‍ ആയി സിനിമകള്‍ ഓടിക്കൊണ്ടിരുന്ന കാലത്തായിരുന്നു അത്. എങ്കിലും ആസ്ബസ്റ്റോസ് ഷീറ്റുകള്‍ മേഞ്ഞ് അതിനെ മറികടക്കാന്‍ കഴിഞ്ഞു. രണ്ടാമത്തേത്, സാങ്കേതികമായ മാറ്റങ്ങളും പുതിയ അഭിരുചികളും, കൊട്ടക എന്ന പ്രദര്‍ശന സ്ഥലത്തെ കൈയൊഴിയാന്‍ പ്രേരിപ്പിച്ചതു മൂലമുള്ള പ്രതിസന്ധികളാണ്. ഈ പ്രതിസന്ധികളെ അതിജീവിക്കാന്‍ ഇനിയും അവയ്ക്ക് കഴിഞ്ഞിട്ടുമില്ല.
മലയാളിക്ക് നവോത്ഥാനത്തിന്റെ വെളിച്ചം പ്രായോഗികമായി പകര്‍ന്നു നല്‍കിയതില്‍ കൊട്ടകകളിലെ ഇരുട്ടിനുമുണ്ട് ഒരു പങ്ക്.  മലയാളികള്‍ ഒന്നിച്ചിരുന്ന് സ്വപ്നം കാണുകയും, നിശ്വാസമുതിര്‍ക്കുകയും ആവേശഭരിതരാവുകയും വികാരം കൊള്ളുകയും കൂവി വിളിക്കുകയുമെല്ലാം ചെയ്ത കൊട്ടകകള്‍ എന്ന പൊതുഇടം കേരളത്തില്‍ ഇപ്പോള്‍ പ്രായോഗികമായി നിലനില്‍ക്കുന്നില്ല.മള്‍ട്ടിപ്ലെക്സുളാകട്ടെ, ഒരു കാലത്ത് കൊട്ടകകള്‍ സൃഷ്ടിച്ച പൊതുഇടത്തിന്റെ വിപരീതയുക്തിയിലാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

സിനിമാ കൊട്ടകകളുടേയും നവതരംഗസിനിമകളുടേയും ഊര്‍ജ്ജസ്വലമായ കാലത്താണ് ഫിലിം സൊസൈറ്റി പ്രസ്ഥാനവും കേരളത്തില്‍ വിപുലമാവുന്നത്. 1955 ല്‍ സത്യജിത് റേയുടെ പഥേര്‍ പാഞ്ചാലി പുറത്തു വന്നതോടെ അതിന് ലോകമെങ്ങും ലഭിച്ച ഗംഭീരമായ സ്വീകരണം ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് മുന്‍കൈ നല്‍കാനുള്ള പ്രേരണയായി. ചാര്‍ളി ചാപ്ലിന്റെ ആരാധകന്‍ കൂടിയായിരുന്ന പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ രൂപീകരണത്തിനും സിനിമാ പ്രസ്ഥാനത്തിനാകെയും കാര്യമായ പിന്തുണ നല്‍കി. ദേശീയതയെയും അതിന്റെ വൈവിദ്ധ്യങ്ങളെയും സമര്‍ത്ഥമായി ആവിഷ്‌ക്കരിക്കുന്നവയാണ് സിനിമകളെന്ന് അദ്ദേഹം വിശ്വസിച്ചു. ലോകത്തിലേക്കു തുറക്കുന്ന ജാലകമെന്നാണ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. 1959 ലാണ് ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് കൃത്യമായ ഏകീകൃത സംഘടനയുണ്ടാവുന്നത്. സത്യജിത് റായ് ആയിരുന്നു അദ്ധ്യക്ഷന്‍. ചിദാനന്ദ് ദാസ് ഗുപ്ത, അമ്മുസ്വാമിനാഥന്‍ എന്നിവരൊക്കെയായിരുന്ന ആദ്യ കമ്മറ്റിയിലെ അംഗങ്ങള്‍.

അടുത്ത വര്‍ഷം (2015) കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് 50 വയസ്സ് തികയും. അടൂര്‍ ഗോപാലകൃഷ്ണനും കുളത്തൂര്‍ ഭാസ്‌ക്കരന്‍ നായരുമൊക്കെ ചേര്‍ന്ന് ആരംഭിച്ച ചിത്രലേഖ ഫിലിം സൊസൈറ്റിയാണ് (1965) കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ തുടക്കം കുറിച്ചത്. ചെമ്മീന്‍ എന്ന ചിത്രത്തിലൂടെ മലയാളസിനിമ ദേശീയാംഗീകാരം നേടിയ വര്‍ഷമായിരുന്നു അത്. അതിന് പത്തുവര്‍ഷങ്ങള്‍ക്കു മുമ്പ് 'നീലക്കുയി‘ ലിന്റെ പ്രദര്‍ശനത്തോടെത്തന്നെ സിനിമയെ സംബന്ധിച്ച സാമൂഹ്യവുംരാഷ്ട്രീയവും കലാപരവുമായ ഗൗരവ സമീപനം കേരളത്തില്‍ രൂപപ്പെട്ടു കഴിഞ്ഞിരുന്നു. അടൂരിന്റെ ചിത്രത്തിലൂടെ തന്നെ (സ്വയംവരം) തുടക്കം കുറിക്കപ്പെട്ട നവസിനിമകളാണ് മലയാളത്തിലെ സമാന്തര സിനിമാ പ്രസ്ഥാനത്തേയും ഫിലിം സൊസൈറ്റികളേയും ഒരുമിച്ച് മുന്നോട്ടുകൊണ്ടു പോയത്. എന്നാല്‍ എണ്‍പതുകളുടെ അവസാനത്തോടെ അസ്തമയത്തിലേക്കു കടന്ന മലയാളത്തിലെ മറ്റു സാംസ്‌ക്കാരിക മുന്നേറ്റങ്ങള്‍ക്കൊപ്പം സിനിമാ കൊട്ടകകളും ഫിലിം സൊസൈറ്റികളും തങ്ങളുടെ ജന്മനിയോഗം പുര്‍ത്തിയായെന്നോണം തിരോഭവിക്കാനാരംഭിച്ചു. ഒരര്‍ത്ഥത്തില്‍ ടെലിവിഷനുകള്‍ കൊട്ടകകളുടെയും, ഫിലിം സൊസൈറ്റികളുടെയും പിന്‍ഗാമിസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.സാങ്കേതികതയുടെ വികാസം പഴയ 16 എം.എം.പ്രൊജക്ടറുകള്‍ക്കൊപ്പംപ്രേക്ഷകരെന്ന കൂട്ടായ്മയെയും ഫലത്തില്‍ ഇല്ലാതാക്കി.

ഭൂതകാലത്തിന്റെ അദൃശ്യ പടങ്ങള്‍

ആഗോളവല്‍ക്കരണവും ഉത്തരാധുനികതയും ഒന്നിച്ചാണ് കേരളത്തെ ആവേശിച്ചത്. അവയുടെ ഒന്നിച്ചുള്ള പ്രതിപ്രവര്‍ത്തനങ്ങളില്‍ സ്ഥായിയായതെന്നും, ബൃഹദാഖ്യാനങ്ങളെന്നും കരുതപ്പെട്ടതെല്ലാം അവിശ്വസിക്കപ്പെട്ടു. ഇടങ്ങളുടെ പ്രാദേശികസ്ഥലവും പ്രത്യയശാസ്ത്രവും കൂടുതല്‍ വലിയ ലോകങ്ങളിലേക്ക് വിന്യസിക്കപ്പെട്ടു. വായനയും പുസ്തകങ്ങളും മലയാളി സമൂഹത്തില്‍ നിന്ന് മറഞ്ഞു കഴിഞ്ഞിട്ടില്ലെങ്കിലും വായനയുടെ പൊതുമണ്ഡലം സാദ്ധ്യമാക്കിയ ഗ്രാമീണ വായനശാലകള്‍ അപ്രസക്തമാകുന്നതു പോലെ,സിനിമകള്‍ കാണുന്ന ശീലം ഉപേക്ഷിച്ചിട്ടില്ലെങ്കിലും കൊട്ടകകള്‍ സൃഷ്ടിച്ച പൊതു ഇടം തിരിച്ചറിയപ്പെടാത്തതുപോലെ, ഗൌരവസിനിമകളെക്കുറിച്ചുള്ള  ചര്‍ച്ചകള്‍ അങ്ങിങ്ങ് നടക്കുന്നുണ്ടെങ്കിലും അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലെ പങ്കാളിത്തം വര്‍ദ്ധിച്ചുവരുന്നുണ്ടെങ്കിലും അവയുടെ ചരിത്രരൂപങ്ങളെ ഓര്‍ക്കാനാവാത്തതു പോലെ  പലവിധത്തിലാണ് ഭൂതകാലം അദൃശ്യപടമാവുകയും വര്‍ത്തമാനംഅസംബന്ധപടമാവുകയും ചെയ്യുന്നത്.
(സമകാലിക മലയാളം വാരിക,2014 മെയ് 9) 

Monday, January 20, 2014

വചനം രൂപമായതും പിന്നെ...


"അപ്പോള്‍ വചനം രൂപമായതാണ് കവിത...കാവ്യത്തിനു വൈവിധ്യവും വൈചിത്ര്യവും നല്‍കുന്നത് അതിന്റെ രൂപമാണ് ;കവിയുടെ മൌലിക പ്രതിഭാവിലാസവും കാവ്യരൂപത്തില്‍ തന്നെയാണ് സാക്ഷാത്കാരം കണ്ടെത്തുന്നത്.(ഈ'രൂപ'മെന്ന പദം ഉപയോഗിക്കാന്‍ പ്രയാസമുണ്ട്;പക്ഷെ നിവൃത്തിയില്ലല്ലോ.അതിനു സാധാരണ മനസ്സിലാക്കാപ്പെടുന്ന അര്‍ത്ഥമല്ല ഉള്ളത് എന്ന് മാത്രം അറിയുക)"   [സച്ചിദാനന്ദന്‍/കുരുക്ഷേത്രം]  

ആദിയില്‍ വചനമാണുണ്ടായത്. പിന്നീടാണതിന് രൂപമുണ്ടായത്.
സാഹിത്യത്തിലെ രൂപപരവും ഭാവ/ഭാവുകത്വപരവുമായ പരിണാമങ്ങളെക്കുറിച്ചാലോചിക്കുമ്പോള്‍ മലയാളത്തില്‍ ഇത്തരം മാറ്റങ്ങളുടെ ആരംഭം നിലനില്‍ക്കുന്ന രൂപങ്ങള്‍ക്കകത്തു നടന്ന ഭാവുകത്വ പരീക്ഷണങ്ങളാണെന്നു കാണാം. കുമാരനാശാന്‍ വരുത്തിയ ഭാവുകത്വ മാറ്റങ്ങളൊക്കെ ഒരു നിയോക്ലാസിക്ക് രൂപഘടനയ്ക്കുള്ളിലായിരുന്നു. അറുപതാണ്ടു പൂര്‍ത്തിയാവുന്ന രണ്ടു കൃതികളെ ആസ്പദമാക്കി ഇത് കൂടുതല്‍ വിശദീകരിക്കാവുന്നതാണ്. . വൈലോപ്പിള്ളിയുടെ “ കുടിയൊഴിയ്ക്ക” ലും അക്കിത്തത്തിന്റെ ‘“ ഇരുപതാം നൂറ്റാണ്ടിന്റെഇതിഹാസ” വുമാണവ. രണ്ടു കൃതികളും പുറത്തു വന്നത് 1952ലാണ്.   ‘ ഇതിഹാസ‘ ത്തിന്റെത്  അനുഷ്ഠുപ്പ് വൃത്തത്തിലുള്ള ക്ലാസിക് രൂപഘടനയാണ്. എന്നാല്‍ അത് കൈകാര്യം ചെയ്ത പ്രമേയം ആധുനികാഖ്യാനങ്ങളിലേക്ക് നയിച്ച രാഷ്ട്രീയവും സാമൂഹികവും വൈയക്തികവുമായ ഉദ്വിഗ്നതകളായിരുന്നു. കാല്പനികഭാവം മുറ്റിനില്‍ക്കുന്ന ദ്രാവിഡ വൃത്തത്തിലുള്ള “കുടിയൊഴിക്കല്‍” ഇതേ ഉദ്വിഗ്നതകളെത്തന്നെ മറ്റൊരു വിധത്തില്‍ ആവിഷ്‌കരിക്കുന്നു.ദേശീയസ്വാതന്ത്ര്യാനന്തരം വ്യക്തി / സമൂഹം എന്നീ ദ്വന്ദ്വങ്ങള്‍ക്കു സംഭവിച്ചതോ സംഭവിക്കുമെന്ന് ആശങ്കപ്പെട്ടതോ ആയ പരിണാമങ്ങളാണ് ഇരുവരും ഖണ്ഡകാവ്യ രൂപത്തിലൂടെ ആവിഷ്‌കരിക്കാന്‍ ശ്രമിച്ചത്. ഇതേ ആശങ്കകളുടെ
വിപുലീകരണമായിരുന്നു പില്‍ക്കാല കവിതയിലെ ആധുനികപ്രവണത. ആധുനികതയുടെ വിവിധ പരിണാമഘട്ടങ്ങളിലായി ഖണ്ഡകാവ്യം എന്ന കാവ്യരൂപം ഏറെക്കുറെ നിഷ്ക്രമിക്കുകയും വൃത്തപരീക്ഷണങ്ങളും ഗദ്യരൂപങ്ങളുടെ പ്രയോഗങ്ങളും വ്യാപകമായി ആധുനികതയുടെ രൂപം വ്യവസ്ഥപ്പെടുകയും ചെയ്തു.(അഥവാ ആധുനികയ്ക്ക്  അങ്ങനെയൊരു നിശ്ചിത രൂപം ഉണ്ടോയെന്നു തര്‍ക്കിക്കുകയുമാവാം. ആധുനികത വ്യാപകമായി ഉപയോഗിച്ച രൂപം,അതിനെ സൂക്ഷ്മമായി അടയാളപ്പെടുത്തിയ രൂപം, എന്നൊക്കെ അര്‍ത്ഥമാക്കിയാല്‍ മതി). ആധുനിക കവിതയുടെ ആദ്യമാതൃകകളിലൊന്നായി കരുതപ്പെടുന്ന അയ്യപ്പപ്പണിക്കരുടെ “ കുരുക്ഷേത്ര” ത്തിന്റെ ഘടന “ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ” ത്തെ പല വിധത്തില്‍ ഓര്‍മ്മയില്‍ കൊണ്ടു വരും.(അഥവാ സച്ചിദാനന്ദന്‍ തന്നെ വളരെ പണ്ട് നിരീക്ഷിച്ച പോലെ 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ'ത്തില്‍ നിന്ന്നാം സ്വാഭാവികമായും കടക്കുക അയ്യപ്പപണിക്കരുടെ 'കുരുക്ഷേത്ര'ത്തിലേക്കാണ്)
എന്നാല്‍ മലയാളകഥ (നോവലും ചെറുകഥയുമുള്‍പ്പടെ) രൂപപരമായി ഏറെ പരിണാമങ്ങള്‍ക്കു വിധേയമായിട്ടില്ലെന്നു കാണാം. ഭാവുകത്വപരമായിരുന്നു കഥയുടെ പരിണാമസ്വഭാവമേറെയും. വിശാലാര്‍ത്ഥത്തില്‍ ചില ആശയതലങ്ങള്‍ പങ്കുവെച്ചു എങ്കിലും കഥയും കവിതയും വേറിട്ടു സഞ്ചരിക്കാനാണ് ശ്രമിച്ചത്. (കഥയില്‍ കവിതയുണ്ടാവുന്നതും കവിതയില്‍ കഥയുണ്ടാവുന്നതും മറ്റൊരു കാര്യം).കഥയ്ക്ക് സ്വായത്തമായ വിസ്തൃത ഘടനയ്ക്കകത്ത് ഭാവുകത്വത്തിന്റെ നിരവധി മാറ്റങ്ങളെ ഏറെക്കുറെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു എന്നത് രൂപപരിണാമത്തിന്റെ ആവശ്യകത തുലോം കുറയ്ക്കുകയും ചെയ്തു.
മലയാളത്തിലെ കഥയും കവിതയും ആധുനികതയുടെ ഭിന്നാശയങ്ങള്‍ ഉള്‍കൊണ്ടാണ് മുന്നേറിയത്. നഗരഭീതികളും, സംഘര്‍ഷങ്ങളും, അസ്ഥിത്വ വ്യഥകളുമായി മുന്നോട്ടു നീങ്ങിയ ആധുനിക കവിതയില്‍ പ്രകടമായ രാഷ്ട്രീയ ചിന്ത കടന്നു കയറുന്നത് എഴുപതുകളിലാണ്. സച്ചിദാനന്ദന്‍, കെ.ജി. ശങ്കരപ്പിള്ള തുടങ്ങി പലരിലൂടെയും സ്ഥാനപ്പെടുത്തപ്പെട്ട
( ആധുനികതയുടെ ചുവന്ന വാല്‍ എന്ന് പരിഹസിക്കപ്പെട്ട)  ഈ ആധുനികതയാണ് ഉത്തരാധുനിക കവിതയുടെ ആധാരമായി പ്രവര്‍ത്തിച്ചത് എന്ന് കാണുന്നതില്‍ പന്തികേടുണ്ടാവില്ല. ഉത്തരാധുനികതയുടെ സൂക്ഷ്മ രാഷ്ട്രീയവും, ദളിത്, സ്ത്രീ, പരിസ്ഥിതി ചിന്തകളും ഈ ചുവന്ന ദശകമാണ് കൊണ്ടുവന്നത്. ആദ്യകാല ആധുനികതയുടേതായി വ്യവസ്ഥപ്പെട്ട ഒരു 'രൂപ'ത്തെത്തന്നെ ആശ്രയിക്കേണ്ടി വന്നു എന്നതായിരുന്നു ചുവപ്പു ഭാവുകത്വം നേരിട്ടപ്രതിസന്ധി എന്നത് വിലയിരുത്തപ്പെട്ടു കഴിഞ്ഞതാണ്.(ഇത് തന്നെയാവാം ' കൂടുനീങ്ങുന്നീലെന്തഭിശാപം ' എന്ന് വൈലോപ്പിള്ളി പറയാന്‍ ശ്രമിച്ചത്)ആധുനികതയുടെ പോക്കുവെയില്‍ ചുവപ്പില്‍ നിന്നാണ് ഉത്തരാധുനികത കൃത്യമായി അടയാളപ്പെടുത്താന്‍ ശ്രമിക്കുന്ന സൂക്ഷ്മരാഷ്ട്രീയം,  ലഭിച്ചതെന്നതില്‍ ഉത്തരാധുനികതക്ക് ആധമര്‍ണ്ണ്യം തോന്നേണ്ടതുമില്ല. കഥയാകട്ടെ റിയലിസത്തിന്റെ വഴിയില്‍ നിന്ന് ഏറെയൊന്നും മാറി സഞ്ചരിച്ചില്ലെങ്കിലും ഫാന്റസി, അലിഗറി, അസംബന്ധാത്മകത എന്നിങ്ങനെയുള്ള ഒറ്റപ്പെട്ട പരീക്ഷണങ്ങള്‍ക്കുമുതിര്‍ന്നു. കഥയും കവിതയും അഭിമുഖീകരിച്ചതും ആവിഷ്‌കരിച്ചതും ഒരേ കാലത്തെത്തന്നെയാണെങ്കിലും അവയുടെ ഭാഷയും രീതിയും രണ്ട് കലാരൂപങ്ങള്‍ എന്ന വ്യതിരിക്തതയ്ക്കുമപ്പുറമായിരുന്നു. പൊതുസ്വാധീനങ്ങള്‍ മനുഷ്യാവസ്ഥകളെ സംബന്ധിച്ച ആധുനികതയുടെ ഉത്കണ്ഠകളില്‍ ഒതുങ്ങിനിന്നു.വൈയക്തികതയില്‍നിന്ന സാമൂഹികതയിലേക്ക് പരിണമിച്ചപ്പോഴും അതങ്ങനെ തന്നെയായിരുന്നു. പാശ്ചാത്യ ലോകത്ത് എലിയറ്റും കാഫ്കയുമൊക്കെ ഒരേ കാലത്ത് ജീവിച്ച് ഒരേ ഉത്കണ്ഠകള്‍ പങ്കുവെച്ചവരായിരുന്നെങ്കിലും അവര്‍ തമ്മില്‍ ഒരു പൊതു പരിസരം സാദ്ധ്യമായിട്ടുണ്ടോ എന്നത് സംശയമാണ്. എലിയറ്റ് ക്ലാസിസിസത്തിലേക്കും ഭാരതീയ ദര്‍ശനങ്ങളിലേക്കുമൊക്കെ ശ്രദ്ധതിരിച്ചപ്പോള്‍ കാഫ്ക ആധുനിക മനുഷ്യന്റെ പരിണാമങ്ങളെ അസംബന്ധമായാവിഷ്‌കരിക്കാനാണ് പരിശ്രമിച്ചത്. പാശ്ചാത്യ സാഹിത്യം പഠിച്ചവരും പഠിപ്പിച്ചവരും യൂറോപ്പിന്റെ സ്ഥലകാലങ്ങളെ ഇങ്ങോട്ടു പറിച്ചു നടാന്‍ പരിശ്രമിച്ചുവെങ്കിലും ഇവിടെ അത് വളര്‍ച്ച നേടിയെന്നു പറഞ്ഞുകൂടാ. ആശയപരമായ മാറ്റങ്ങള്‍ക്കു അത് ആദ്യ മാതൃക നല്‍കിയെങ്കിലും പില്‍ക്കാലത്ത് ദേശസ്വത്വങ്ങളിലെക്ക് മടങ്ങിയെത്തി.കവിത അതിന്റെ പാരമ്പര്യ രൂപങ്ങളെ പൂര്‍ണ്ണമായും കൈവെടിഞ്ഞതുമില്ല.

അയഥാര്‍ഥ നഗര ഗ്രാമങ്ങള്‍

‘ ഇല്ലാത്ത‘ നഗരത്തെയായിരുന്നു ആധുനികതയുടെ തുടക്കകാലത്ത്‌ കഥയും കവിതയും ഒരുപോലെ ആവിഷ്‌കരിക്കാന്‍ ശ്രമിച്ചത്. ഇത് പാശ്ചാത്യ മാതൃകയില്‍ നിന്ന് ലഭിച്ചതാണ്. കക്കാടിന്റെ കവിതയിലാണ് നഗരം കൂടുതല്‍ ഭീകരരൂപിയായത്. കഥയിലാകട്ടെ കവിതയെ അപേക്ഷിച്ച് അല്‍പം വൈകിയാണ് നഗര ഭീകരത കടന്നു വന്നത്.(ഇന്ദുലേഖയുടെ  കാലം തൊട്ടേ നഗരം മലയാള നോവലിലുണ്ട്)  പ്രവാസി എഴുത്തുകാരിലൂടെയാണ് ഇത് പ്രകടമായത്. അത് സ്വാഭാവികമായിരുന്നെന്നു പറയാം. ദല്‍ഹിയിലും ബോംബെയിലും താമസിച്ചവര്‍ കണ്ട നഗരം കേരളത്തിലുള്ളതിനെ അപേക്ഷിച്ച് ഭീമാകാരമാര്‍ന്നവ തന്നെയായിരുന്നു.എന്നാല്‍ അക്കാലത്തെ കോഴിക്കോട് പോലൊരു നഗരത്തെ അങ്ങനെ കാണേണ്ടതില്ല. എം.ടി, ഉറൂബ് തുടങ്ങിയവരൊക്കെ ഗ്രാമത്തിന്റെ ഒരുമറുപുറം (അപരം) എന്ന രീതിയില്‍തന്നെനഗരത്തെ കാണുന്നുണ്ട്. ഗ്രാമത്തില്‍ നില്‍ക്കക്കള്ളിയില്ലാതായൊരാള്‍ക്ക് ചെന്നു ചേരാവുന്ന സ്ഥലം. ഫ്യൂഡല്‍ ഘടനയുടെ അപചയവും നഗരത്തെ പ്രസക്തമാക്കി.ഗ്രാമത്തില്‍ സ്ഥാനമാനങ്ങളും പരിഗണനകളും ഗുണവും ദോഷവുമായതിനൊന്നും നഗരത്തില്‍ യാതൊരു സ്ഥാനവുമുണ്ടായിരുന്നില്ല. നഗരത്തില്‍ വ്യക്തിക്ക് അലിഞ്ഞു ചേരാന്‍ വിഷമമില്ലായിരുന്നു. ആദ്യകാല കഥകളില്‍ നഗരം ഒരു അഭയസ്ഥാനവും സാന്ത്വന സ്ഥലവുമായിരുന്നു.ഈ വിധത്തില്‍ സൃഷ്ടിക്കപ്പെട്ട നഗര സ്വത്വത്തിന്റെ വിപരീതമാണ് പില്‍ക്കാലത്ത് മുകുന്ദന്റെയും കടമ്മനിട്ടയുടെയും കാവാലത്തിന്റെയും ഗ്രാമങ്ങളായി പ്രത്യക്ഷപ്പെടുന്നത്.സാഹിത്യം സൃഷ്ടിച്ച നഗരങ്ങളിലാണ് മലയാളികളാകെ കഴിയുന്നതെന്ന വിശ്വാസത്തില്‍ നിന്നുല്‍ഭവിച്ച ഗ്രാമങ്ങളായിരുന്നു അവ.

പില്‍ക്കാല പരിണാമങ്ങള്‍

കവിതകളെ അപേക്ഷിച്ച് കൂടുതല്‍ അയവുള്ള ഘടനയ്ക്കകത്തും തീഷ്ണതയുടെ സൗഹൃദം അനുഭവിപ്പിക്കാനായത് കഥകള്‍ക്കാണ്. ആഖ്യാനത്തിന്റെ മുന ജയരാജിലും എം.സുകുമാരനിലും പട്ടത്തുവിളയിലും മറ്റു പലരിലും പ്രവര്‍ത്തിച്ച പോലെയല്ല കവിതയില്‍ പ്രവര്‍ത്തിച്ചത്. പീഢിത യുവത്വത്തിന്റെ പൊള്ളുന്ന വാക്കുകളാല്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് കവിതയില്‍ ഇത് മറ്റൊരു വിധത്തില്‍ സാധ്യമാക്കി.അയ്യപ്പനും ശ്രമിച്ചത്  ഈ വിധത്തിലായിരുന്നു.എന്നാല്‍ 'കുരുക്ഷേത്ര'ത്തിലോ, 'ദിവ്യ ദുഃഖത്തിന്റെ നിഴലി'ലോ ഇങ്ങനെയൊരു അനുഭവമല്ല ഉള്ളത്. രാഷ്ട്രീയ ചിന്തകളുടെ തീവ്രതഎണ്‍പതുകളില്‍ കവിതയെ തീക്ഷ്ണതരമാക്കിയെങ്കിലും വാക്കുകളുടെ മുഴക്കം മാത്രമാണ് വേറിട്ടു കേള്‍ക്കാമായിരുന്നത്.
 എഴുപതുകളുടെ ആരംഭത്തില്‍   ആധുനികതയുടെ വിച്ഛേദം പൂര്‍ണ്ണമായെങ്കിലും പിന്നെയും  അത് പരിണാമ സന്നദ്ധമായി .  എഴുപതുകളുടെ ആദ്യപകുതിയില്‍ ആരംഭിച്ച രാഷ്ട്രീയോന്മുഖത രണ്ടാം പകുതിയില്‍ പൂര്‍ണമാവുന്നു. കെ.ജി.ശങ്കരപ്പിള്ളയുടെ കവിതകളും എം.സുകുമാരന്റെ കഥകളും ഒന്നിച്ചു മനസ്സില്‍ കൊണ്ടു വരുന്നത് ഒരേ രാഷ്ട്രീയ ഉള്ളടക്കം കൊണ്ടാവാം.  എന്നാല്‍ 'ബംഗാള്‍' പോലൊരു കവിത രൂക്ഷമായ ഭാഷയാല്‍ ഒരാളില്‍ അക്കാലത്ത് അസ്വസ്ഥതയുണ്ടാക്കിയെങ്കിലും  പില്‍ക്കാലത്ത് അതേ അനുഭവമുണ്ടാക്കാന്‍ പര്യാപ്തമായില്ല .  സുകുമാരന്റെ കഥകളിലെ ഭാഷയോ പ്രമേയമോ കാലഹരണപ്പെടാതെ മറ്റൊരു രാഷ്ട്രീയ കഥാവസ്ഥയിലും പുതിയ വായന
 സാധ്യമാക്കി. ആധുനിക കവിത രൂപപരമായ മാറ്റങ്ങളിലേക്ക് കടക്കുകയും ഒരുതരം പരന്ന ഗദ്യം ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്ത കാലത്തിന്റെ ഉല്‍പന്നമാണ് 'ബംഗാള്‍'പോലുള്ള കവിതകള്‍ ‍. ഈ ഭാഷ   'ഭൂമിയുടെ ചടങ്ങുകള്‍',' ഒടുവില്‍ ഞാനൊറ്റയാവുന്നു'(സച്ചിദാനന്ദന്‍)  'കൊച്ചിയിലെ വൃക്ഷങ്ങള്‍'(കെ.ജി.എസ്) തുടങ്ങിയ കവിതകളിലൂടെ പിന്നീട് കൂടുതല്‍ സാന്ദ്രവും, ധ്വനി മൂല്യമുള്ളതുമായ ഗദ്യമായിത്തീര്‍ന്നു.
നര്‍മ്മം പല പ്രകാരത്തില്‍ കഥാസാഹിത്യം ഉപയോഗപ്പെടുത്തിയെങ്കിലും കവിതയില്‍ അതിന്റെ സാധ്യത ലുബ്ധിച്ചാണ് പ്രയോജനപ്പെടുത്തിയത്.ഭാഷയിലെ ഊര്‍ജ്ജസ്വലതകൊണ്ടു മാത്രം ഒരു പക്ഷെ 'മത്തങ്ങ' (കടമ്മനിട്ട)യേയും 'അല്ലോപനിഷത്തി(പട്ടത്തുവിള)നേയും ഒരുമിച്ചു നിര്‍ത്താമെങ്കിലും 'അല്ലോപനിഷത്ത് 'അങ്ങനെയൊരു തലത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. ആധുനിക കവിതയില്‍ ഹാസ്യ പ്രവണത അത്രയേറെ പ്രകടമാകാതിരിക്കാനുള്ള കാരണങ്ങളിലൊന്ന് കുഞ്ചന്‍ നമ്പ്യാര്‍ക്കു ശേഷം അത്തരമൊരു രീതി കവിതയില്‍ പ്രബലത നേടിയില്ല എന്നതാണ്. അത് കവിതയിലെ ഹാസ്യ പ്രവണതക്ക് തുടര്‍ച്ചയില്ലാതാക്കി.

അടിയന്തിരാവസ്ഥയുടെ ആഖ്യാനങ്ങള്‍

അടിയന്തിരാവസ്ഥ എഴുപതുകളെ രണ്ടായി വിഭജിക്കുന്നു.അടിയന്തിരാവസ്ഥയാണ് ആധുനികതയ്ക്ക് അതിന്റെ  ഉച്ചാവസ്ഥയില്‍ നേരിടേണ്ടി വന്ന പ്രധാന രാഷ്ട്രീയ വെല്ലുവിളി. ആധുനികതയുടെ പ്രത്യയശാസ്ത്രത്തെത്തന്നെ ഭൌതികമായി വെല്ലുവിളിക്കാന്‍ പോന്ന കെല്പ് അതിനുണ്ടായിരുന്നു. അടിയന്തിരാവസ്ഥക്കു ശേഷമാണ് അത് തിരിച്ചറിയപ്പെട്ടതും അതിനെതിരായ നിലപാട് ആധുനികതയുടെ തന്നെ രാഷ്ട്രീയ ഉള്ളടക്കമായി മാറുന്നതും. അക്കാലത്ത് കവിതയിലുണ്ടായ പരോക്ഷമായ അടിയന്തിരാവസ്ഥാ  വിമര്‍ശനങ്ങളില്‍ പലതും പില്‍ക്കാലത്താണ് തിരിച്ചറിയപ്പെട്ടതു തന്നെ.(തടവറക്കവിതകള്‍ എന്ന പേരില്‍ ഒരു സമാഹാരം തന്നെ പില്‍ക്കാലത്ത് പുറത്തിറങ്ങുകയുണ്ടായി) അടിയന്തിരാവസ്ഥക്കു ശേഷമുണ്ടായ തീവ്ര രാഷ്ട്രീയം പലപ്പോഴും ഒരു ഭാഷാ പ്രയോഗമായിരുന്നുവെന്നും ഇന്നു തിരിച്ചറിയാനാകും. 'നാവുമരം', 'കടുക്ക' തുടങ്ങിയ കവിതകള്‍ അതിന്റെ നാടോടി ഈണങ്ങളും പരിഹാസ സ്വരങ്ങളും കൊണ്ടാണ് ശ്രദ്ധ നേടുന്നത്. ( എന്നാല്‍ ആശുപത്രി,നിഷ്പക്ഷത,ശാന്ത  എന്നീ കവിതകള്‍ ഇക്കാലത്തെഴുതപ്പെട്ടതും പ്രത്യക്ഷമായല്ലാതെ അതിന്റെ ആന്തരിക ഉത്ക്കണ്ഠകള്‍ പങ്കുവെക്കുന്നവയുമാണ്.) പരിഹാസത്തിന്റെ മൂര്‍ച്ഛകള്‍ അതിന്റെ രാഷ്ട്രീയത്തിലേക്കും നയിക്കുന്നു. ഒരേ സമയം പ്രത്യേക കാലത്തേക്കും, എക്കാലത്തേക്കുമുള്ള പ്രസക്തി ഏതു സൃഷിയും ആഗ്രഹിക്കുന്നു.
അടിയന്തിരാവസ്ഥ തന്നെ ഇനിയുള്ള തലമുറ ഓര്‍ക്കാന്‍ പോകുന്നത് ഇത്തരം ചില ആഖ്യാനങ്ങളിലൂടെയാവും.അതില്‍ കഥയും കവിതയും മാത്രമല്ല ഉള്‍പ്പെടുക.രാജനെക്കുറിച്ചുള്ള ഈച്ചരവാര്യരുടെതുള്‍പ്പെടെയുള്ള ആഖ്യാനങ്ങള്‍,ജയിലനുഭവങ്ങള്‍ തുടങ്ങിയതൊക്കെ അതിന്റെ ഭാഗമാവും.
കഥയും കവിതയും രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന രീതി വിവിധ തലങ്ങളില്‍ അന്വേഷണ വിധേയമായതാണ്. ചില പ്രത്യേക പരിസരങ്ങളില്‍ മാത്രം അര്‍ത്ഥ വ്യക്തത കൈ വരുന്നതാണ് അടിയന്തിരാവസ്ഥാ വിമര്‍ശനം. ചില തലവാചകങ്ങള്‍ ,ചില സൂചനകള്‍ അങ്ങനെ പലതും അതിന് ആവശ്യമായി വരും. രാജാ രവിവര്‍മയുടെ 'ദാ അച്ഛന്‍ വരുന്നു' എന്ന പെയിന്റിങ്ങിനെ
കുറിച്ച് വിജയകുമാര്‍ മേനോന്‍ എഴുതിയ ഒരു ലേഖനം ആ ചിത്രത്തെ മക്കത്തായത്തിന്റെ വിളംബരമായി വായിക്കുന്നു. എന്നാല്‍ ഇതുപോലൊരു തലക്കെട്ടിന്റെ ( 'ദാ അച്ഛന്‍ വരുന്നു' )ബലത്തിലല്ലാതെ അത്തരത്തിലൊരു വായന സാധ്യമാവുകയില്ല.ഏതു രാഷ്ട്രിയ,ചരിത്ര സന്ദര്‍ഭവും അതിന്റെ നിഷ്ക്രുഷ്ട സന്ദര്‍ഭങ്ങളില്‍ നിന്ന് മാറി ആഖ്യാന സന്ദര്‍ഭങ്ങളില്‍ നിലനില്‍ക്കനാവുമ്പോഴാണ്  സര്‍വ്വകാല പ്രസക്തി നേടുന്നത്.

ആഖ്യാന തന്ത്രങ്ങള്‍:ആധുനികതയിലും ശേഷവും

പുരാണം, മിത്ത് എന്നിവയുടെ ഉപയോഗം ആധുനിക കവിതയുടെ ആദ്യഘട്ടത്തില്‍ വളരെ സാധാരണമായിരുന്നു. കക്കാട് അയ്യപ്പപ്പണിക്കര്‍, സുഗതകുമാരി,ചെറിയാന്‍.കെ.ചെറിയാന്‍ എന്നിവരിലൊക്കെ ഇതു കാണാം (കുരുക്ഷേത്രം ,പുരൂരവസ്സ്‌, കാളിയ മര്‍ദ്ദനം,പാലാഴിമഥനം) .പില്‍ക്കാലത്ത് ഈ പ്രവണത കുറഞ്ഞു വന്നു. കഥയില്‍ പുരാണങ്ങളുടെ പുനരുപയോഗം ഏതെങ്കിലും ഘട്ടത്തില്‍ വ്യാപകമായിരുന്നിട്ടില്ല. എന്നാല്‍ ചിലപ്പോഴെല്ലാം അത് ഉപയോഗിക്കപ്പെട്ടു. പി.കെ.ബാലകൃഷ്ണന്‍ (ഇനി ഞാന്‍ ഉറങ്ങട്ടെ) എം.ടി (രണ്ടാമൂഴം) സാറാജോസഫ് (തായ്കുലം) എന്നിങ്ങനെ. എഴുത്ത് പാര്‍ശ്വവല്‍കൃത അനുഭവങ്ങളിലേക്ക് കേന്ദ്രീകരിക്കപ്പെടുമ്പോള്‍ ഭാഷയുടെ സംസ്‌കൃത ഘടകവും സ്വാഭാവികമായും ലഘൂകരിക്കപ്പെട്ടു.
രേഖീയമായ ആഖ്യാനം കവിതകളില്‍ നേരത്തേതന്നെ ഇല്ലാതായെങ്കിലും കഥയില്‍ അത് പിന്നേയും തുടര്‍ന്നു വന്നു. 'കുടിയൊഴിക്കല്‍', 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' എന്നിവയിലൊന്നും രേഖീയത അത്ര പ്രബലമല്ല. പില്‍ക്കാലത്ത് ബിംബ ഭാഷക്ക് കവിതയില്‍ വന്ന പ്രാമാണ്യം രേഖീയതയെ പൂര്‍ണ്ണമായിത്തന്നെ ഇല്ലാതാക്കി. എന്നാല്‍ കഥയില്‍ അതിന്റെ സവിശേഷ ഘടനകാരണം രേഖീയത പല രീതിയില്‍ നിലനിന്നു. നൈരന്തര്യത്തെ അട്ടിമറിച്ചുകൊണ്ട് രേഖീയതയെ മറികടക്കാന്‍ ശ്രമിച്ചാലും രേഖീയത പല രൂപത്തില്‍ കഥയില്‍ അന്തര്‍ലീനമാണ്.
പഴയ ശൈലികള്‍ പരിഹാസരൂപത്തില്‍ തിരിച്ചു വന്നിട്ടുണ്ട്. കെ.ആര്‍.ടോണിയുടെ കവിതകളില്‍ അത് പലപ്പോഴും പാരഡി സ്വഭാവമാണ് കൈവരിക്കുന്നതെന്നു തോന്നുന്നു. എന്തിനേയും ഹാസ്യാത്മകമായി പരിണമിപ്പിക്കുന്ന ഒരു തരം വക്രോക്തിയാണത്. എന്നാല്‍ മുകളില്‍സുചിപ്പിച്ച പോലെ കുഞ്ചന്‍ നമ്പ്യാരിലാരംഭിക്കുന്ന നമ്മുടെ ഹാസ്യകവിതാ പാരമ്പര്യത്തിന് തുടര്‍ച്ചകളില്ലാതെ പോയതു കാരണം കെ.ആര്‍ .ടോണിയെപ്പോലൊരാള്‍ക്ക് തൊട്ടു മുന്നിലുള്ള ഒരു തലമുറയുടെ പാരമ്പര്യം ചൂണ്ടിക്കാണിക്കാനാകാതെ വന്നു. ഇത് വലിയൊരു ശൂന്യത അയാള്‍ക്കു മുന്നില്‍ സൃഷ്ടിച്ചു വച്ചിട്ടുണ്ട്. ആസ്വാദനതലത്തില്‍ കെ.ആര്‍.ടോണിയുടെ കവിത നേരിടുന്ന വെല്ലുവിളിയാണത്.
പുതിയ കഥയെയും കവിതയേയും കൂട്ടി വായിക്കുമ്പോള്‍ അവ കൈകാര്യം ചെയ്ത പ്രമേയങ്ങളിലെയും ആവിഷ്‌കരണങ്ങളിലേയും ഐകരൂപ്യം, ആധുനികതയുടെ തുടക്കത്തില്‍ പ്രമേയസ്വികരണത്തില്‍സംഭവിച്ചതു പോലെത്തന്നെയാണ്. കവിത മാറ്റങ്ങളെ വേഗത്തില്‍ ഉള്‍ക്കൊണ്ടു. സ്ത്രീ, ദളിത് ആഖ്യാനങ്ങള്‍ക്ക് ഇടമേറെയുണ്ടായി. രൂപപരമായി പരിവര്‍ത്തനങ്ങള്‍ക്കു വിധേയമായി, തീരെ ചെറുതായി, പ്രത്യക്ഷ രാഷ്ട്രീയം അന്യമായി. എന്നാല്‍ കഥയാകട്ടെ രൂപപരമായി അതിന്റെ വലിപ്പത്തില്‍ വലിയ മാറ്റം നടപ്പാക്കിയില്ല. പ്രമേയങ്ങളില്‍ മേല്‍ഘടകങ്ങള്‍ക്കൊപ്പം പ്രത്യക്ഷ രാഷ്ട്രീയവും ചരിത്രവും അതിന്റെ ഘടനയിലുള്‍ച്ചേര്‍ന്നു. രൂപത്തിലല്ല, ഉള്ളടക്കത്തിലായിരുന്നു  കഥ ഏറെ പരിണമിച്ചത്.കവിതയുടെ രൂപം കൂടുതലുറഞ്ഞ് സാന്ദ്രമായിക്കൊണ്ടിരിക്കുമ്പോള്‍ കഥ  നിയതരൂപം വെടിയാതെ തന്നെ ആഖ്യാനത്തിലെ ശിഥിലതയും സംഗീതവുമൊക്കെ നിലനിര്‍ത്തി.സ്ത്രീ, ദളിത് ആഖ്യാനങ്ങളിലേറെയും ശരീരങ്ങളില്‍ കെന്ദ്രീകരിക്കപ്പെടുകയാണുണ്ടായത്.
 'സംക്രമണം' എന്ന കവിതയില്‍ ശരീരത്തെത്തന്നെയാണ് ആറ്റൂര്‍ വിഷയമാക്കുന്നതെന്ന് തോന്നുമെങ്കിലും അത് ഒരേ സമയം ആത്മാവും ശരീരവുമാണ്. എന്നാല്‍ പില്‍ക്കാല എഴുത്തുകള്‍ അതിന്റെ ഭൗതികതയില്‍ മാത്രം ഊന്നുകയാണുണ്ടായത്. ആധുനികത അതിന്റെ അവസാന പാദങ്ങളില്‍ പ്രകൃതിയിലേക്ക്  തിരിച്ചെത്തുകയുണ്ടായി.  പ്രകൃതിക്കു മേല്‍ വിജയിയാകുന്ന ആദ്യകാല ആധുനിക മനുഷ്യനെ അതിന്റെ പാടിനു വിട്ട് പ്രകൃതിക്കു മുന്നില്‍ നിസ്സാരനാകുന്ന മനുഷ്യന്‍ തിരിച്ചു വന്നു. പ്രകൃതി ഓര്‍മ്മകളുടെ ഖനിയായി. കടമ്മനിട്ട , സച്ചിദാനന്ദന്‍,കെ.ജി.എസ്, പി.പി.രാമചന്ദ്രന്‍,എസ്.ജോസഫ് എന്നിങ്ങനെയുള്ള  നിരവധി കവികളില്‍  പുഴകളിലൂടെ, മലകളിലൂടെ, മരങ്ങളിലൂടെ,നാട്ടുമ്പുറങ്ങളിലൂടെപ്രകൃതി വീണ്ടുമെത്തി. പരിസ്ഥിതി ചിന്ത ഉത്തരാധുനികതയുടെ ആഖ്യാനവിഷയങ്ങളിലൊന്നാണെങ്കിലും, മലയാളത്തില്‍  സ്ത്രീ, ദളിത് വിഷയങ്ങള്‍ക്കാണ് പ്രാമുഖ്യം കൈവന്നത്. എങ്കിലും ആധുനികത പറഞ്ഞുനിറുത്തിയേടത്തു നിന്നോ പറയാതെ വിട്ടതില്‍ നിന്നോ ആണ് ഉത്തരാധുനികത തുടങ്ങിയത്.കഥയിലും കവിതയിലൂമൊക്കെ സ്ത്രീ,ദളിത്‌,പരിസ്ഥിതി ആഖ്യാനങ്ങള്‍ എങ്ങനെ മാറി എന്നത് സമഗ്രമായി വിലയിരുത്തപ്പെടെണ്ടതാണ്.

സൈബര്‍ കാലം 

പുതിയ സാങ്കേതിക വിദ്യയും മാധ്യമങ്ങളും കഥയെയും കവിതയേയും  രൂപപരമായോ, ഭാവുകത്വ പരമായോ ഇനിയും കാര്യമായി സ്പര്‍ശിച്ചിട്ടില്ല. സൈബര്‍ ലോകത്തിന്റെ ചില സന്ത്രാസങ്ങള്‍ അങ്ങിങ്ങു സൂചിപ്പിക്കപ്പെട്ടുവെങ്കിലും സൈബര്‍ അനുഭവം ഇനിയും അതിന്റെ സമഗ്രതയില്‍ ആവിഷ്‌കാരം നേടാനിരിക്കുന്നതേയുള്ളൂ. 'ഫ്രാന്‍സിസ് ഇട്ടിക്കൊര' പോലെയുള്ള ചില നോവലുകള്‍ മാത്രമേ സൈബര്‍ ലോകത്തെ സമഗ്രമായി ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചിട്ടുള്ളൂ. രൂപപരവും ഭാവുകത്വപരവുമായ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുന്നില്ലെങ്കില്‍ തന്നെ എഴുത്തിന്റെ ചില മാതൃകകളോട് വിട പറയാനും യഥേഷ്ടമുള്ള എഴുത്തിന്റെ സ്വാതന്ത്ര്യം കണ്ടെത്താനും അത് സഹായകമായി. ഇത് സാധ്യമാക്കിയത് സ്വയം പ്രസിദ്ധീകരണം എന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടതിനാലാണ്. ഇത് രചനാപരമായ നിഷ്‌കര്‍ഷകളേയും സൂക്ഷ്മതകളേയും എങ്ങനെ ബാധിച്ചു എന്ന് പില്ക്കാലമാണ് തീരുമാനിക്കേണ്ടത്. കവികള്‍ തന്നെയാണ് ഈ രംഗത്ത് ഏറെ ഉണ്ടായത്. കഥകള്‍ സൈബര്‍ലോകത്ത് വളരെ വിരളമായാണ് സംഭവിച്ചത്. രൂപപരമായ വിസ്തൃതിയില്‍ മാറ്റം വരുത്താന്‍ കഥകള്‍ക്ക് ഇനിയും കഴിയാത്തതാണ് ഒരു കാരണം. കഥക്കും കവിതക്കും ഇടയില്‍ സ്ഥാപ്പെടുത്താവുന്ന ചെറിയ അനുഭവ വിവരണങ്ങള്‍ ഫേസ്ബുക്കിലും മറ്റും സാധാരണമായി. സൈബര്‍ സാഹിത്യം  പ്രസക്തി ഇല്ലാതാക്കിയത് മുഖ്യധാരാ അച്ചടിമാധ്യമങ്ങളെയല്ല, സമാന്തര മാസികകളെയാണ്. അവ ചെയ്യുന്ന ധര്‍മ്മം, അതിലേറെ ഇന്റര്‍നെറ്റ് ചെയ്തു കൊണ്ടിരിക്കുന്നു. ചെറുമാസികകളുടെ രണ്ടാം ജന്മം, ഇന്റര്‍നെറ്റ് സാഹിത്യത്തിന്റെ ചുവടു പിടിച്ചുകൊണ്ടുള്ളതാണ്. മാതൃകാന്വേഷി,തോര്‍ച്ച തുടങ്ങിയ പുതുകാല ലഘുമാസികകളുടെ രൂപ ഘടന ഇതൊര്‍മ്മിപ്പിക്കുന്നു.
വിപണി തന്ത്രങ്ങള്‍ പുതിയ കഥയും കവിതയും പയറ്റുന്നുണ്ട്.  അച്ചടി സാഹിത്യത്തില്‍ അത് അച്ചടിയുടെ രൂപ ഭംഗിയാകാം. സൈബര്‍ ലോകത്ത് അതിന്റെ നിരവധി തന്ത്രങ്ങളാവാം.  വിപണിയുടെ ഭാഗമായി നില്‍ക്കാനും, വിപണിക്കു വേണ്ടതു വേണ്ട രൂപത്തില്‍ നല്‍കാനും അതു ശ്രമിക്കുന്നു. വിപണിയുടെ പുത്തന്‍ സാങ്കേതികതയും ഉല്‍പന്നങ്ങളും തന്നെയാണ് അതിനെ നിലനിര്‍ത്തുന്നത്. അതിനെതിരായ കലാപങ്ങള്‍ പോലും അതിന്റെ സാങ്കേതിക വിദ്യക്കകത്താണ് നിറവേറ്റപ്പെടുന്നത്.
സൈബര്‍ ലോകത്തെങ്കിലും വായനാ സമൂഹം വേറിട്ട ഒരു വിഭാഗമല്ല.എഴുത്തുകാരും വായനക്കാരും ഒരേ കൂട്ടര്‍ തന്നയാണവിടെ.അത് കൊണ്ട് തന്നെ  എഴുത്തിന്റെ സ്വീകരണവും നിരാകരണവും വളരെ ആപേക്ഷികവുമാണ് .അച്ചടി മാധ്യമങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രസാധനത്തിന്റെയും പ്രതികരണങ്ങളുടെയും അതി വേഗത'പാഠ'ത്തെ നിരന്തരമായ പരിണാമങ്ങങ്ങള്‍ക്ക് പ്രേരിപ്പിച്ചു കൊണ്ടേയിരിക്കുകയും ചെയ്യുന്നു.
--------------------
(‘കേരളകവിത’2013ല്‍ പ്രസിദ്ധീകരിച്ചത്.’കേരളകവിത’യുടെ ഒരു ചോദ്യാവലിയ്ക്കുള്ള ഉത്തരങ്ങളെന്ന നിലയ്ക്കാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്.അതിനാല്‍ പരിമിതികള്‍ സദയം മനസ്സിലാക്കുക)