Monday, December 20, 2010

ആരറിയുന്നു കക്കാടിനെ?

‘സഫലമീയാത്ര’ഇവിടെ കേള്‍ക്കാം..

എന്‍. എന്‍. കക്കാടിനെ ആകെ രണ്ടുതവണയാണ് നേരില്‍കാണാന്‍ കഴിഞ്ഞിട്ടുള്ളത്.  ആദ്യത്തെ കാഴ്ച  1978ല്‍ തവനൂരില്‍ വെച്ചു നടത്തിയ ഒരു കവിതാക്യാമ്പിലാണ്. ക്യാമ്പ് തുടങ്ങുന്ന ദിവസം രാവിലെ തവനൂര്‍ പോസ്റ്റ് ബേസിക് സ്‌കൂളിലെത്തുമ്പോള്‍, ക്ലാസ്സുമുറിയില്‍ വെറും നിലത്ത്, പാന്റ്‌സും ഓറഞ്ച് നിറത്തിലുള്ള ടിഷര്‍ട്ടുംധരിച്ച്സുഖമായിക്കിടന്നുറ ങ്ങുകയായിരുന്ന ഒരു രൂപം ഇന്നും ഓര്‍മ്മയിലുണ്ട്. ക്യാമ്പ് തുടങ്ങിക്കഴിഞ്ഞാണ് അത് എന്‍. എന്‍. കക്കാടാണെന്നറിയുന്നത്. അദ്ദേഹമായിരുന്നു ക്യാമ്പ് ഡയറക്ടര്‍. ക്യാമ്പിലാകെ ഊര്‍ജ്ജപ്രസരവുമായി നടന്ന അദ്ദേഹം അത് ഞങ്ങളിലോരോരുത്തരിലേക്കും അനായാസം വ്യാപിപ്പിച്ചു. ക്യാമ്പംഗങ്ങളില്‍ ജോസ് വെന്മേലി, പി. സുരേന്ദ്രന്‍, ശൂലപാണി തുടങ്ങിയവരൊക്കെ ഉണ്ടായിരുന്നു. എം. ആര്‍. രാഘവവാര്യര്‍, കുഞ്ഞുണ്ണിമാഷ്, എം. ഗംഗാധരന്‍, കെ. വി. രാമകൃഷ്ണന്‍ തുടങ്ങിയവര്‍ ക്ലാസ്സെടുത്തു. തവനൂര്‍ക്കാരനായ എം. ഗോവിന്ദന്‍ അക്കാലത്ത് മദിരാശിയില്‍ നിന്നെത്തി നാട്ടിലുണ്ടായിരുന്നു.അദ്ദേഹംഎല്ലാ ദിവസവും ക്യാമ്പിലെത്തും. ഓരോ കവിതയും സശ്രദ്ധം കേള്‍ക്കും.
കവിതയില്‍ 'കഠിനകാലം' കഴിക്കുകയായിരുന്നു അക്കാലത്ത് കക്കാട് .ആധുനിക മലയാളകവിതയുടെ 'സംസ്‌കൃതപര്‍വ്വം' എന്നു വിശേഷിപ്പിക്കാവുന്ന കവിതകള്‍ എഴുതിയവരായിരുന്നു കക്കാടും വിഷ്ണുനാരായണന്‍നമ്പൂതിരിയും. അതില്‍ തന്നെ കക്കാടിന്റെ കവിതകള്‍ കൂടുതല്‍ സംസ്‌കൃതപദജഡിലവും ദുര്‍ഗ്രഹവുമെന്ന് അധികമാളുകളും കരുതി.
 പിന്നീട്, കക്കാടിനെ കൂടുതല്‍ ‘അടുത്തു കണ്ട‘  സന്ദര്‍ഭത്തില്‍ അദ്ദേഹം ജീവിതത്തിന്റെയും കവിതയുടെയും രണ്ടാം പര്‍വ്വത്തിലായിരുന്നു. ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയ അദ്ദേഹം ശാരീരികമായി ഏറെ  അവശനായിരുന്നു. 'സഫലമീയാത്ര'യും ,'നന്ദി തിരുവോണമേ നന്ദി'യും എഴുതിക്കഴിഞ്ഞിരുന്നു. ഞങ്ങള്‍ ചില ചെറുപ്പക്കാരുടെ മുന്‍ കയ്യില്‍ കക്കാടിന്റെ കവിതയെക്കുറിച്ച് സംഘടിപ്പിച്ച ചര്‍ച്ചയായിരുന്നു സന്ദര്‍ഭം. ക്ഷീണിതമെങ്കിലും ഉറപ്പുള്ള ശബ്ദത്തില്‍ അന്നദ്ദേഹം സംസാരിച്ചത് ഓര്‍മ്മയിലുണ്ട്. അദ്ദേഹത്തിന്റെ കവിത അതിനകം കൈവരിച്ച തെളിമയും ലാളിത്യവും ജനകീയതയും ഒരു വശത്തും ക്ഷീണിതമായ ശരീരവുംശാരീരവും മറുവശത്തും നിന്ന സന്ദര്‍ഭമായിരുന്നു അത്.
കക്കാടിനെ ഓര്‍ക്കുമ്പോഴെല്ലാം കവിതയിലെയും ജീവിതത്തിലെയും ഈ രണ്ടുസന്ദര്‍ഭങ്ങളാണ് മനസ്സിലെത്തുന്നത്. ആസന്നമരണത്തിന്റെ പടിവാതില്ക്കല്‍ നിന്നു കൊണ്ട് അദ്ദേഹം ജീവിതത്തെ ശോകാകുലമായ പ്രസന്നതയോടെ സംബോധന ചെയ്തതിനെക്കുറിച്ച് ആലോചിച്ചുപോകാറുണ്ട്. 
കക്കാടിനെക്കുറിച്ചുള്ള സമഗ്രപഠനങ്ങളുടെ അഭാവം ആ കവിതകളെ സാമാന്യേന മനസ്സിലാക്കുന്നതിന് തടസ്സമായിട്ടുണ്ട്. ചിലര്‍ ആദ്യകാല കവിതകളുടെ പേരിലും മറ്റുള്ളവര്‍ അവസാനകാല കവിതകളുടെ പേരിലുമായി അദ്ദേഹത്തെ രണ്ടു വിധത്തില്‍ വിലയിരുത്തി.
      ഡോ : എന്‍. എം. നമ്പൂതിരിയുടെ ''കക്കാട് കവിയും കവിതയും'' എന്ന പഠനഗ്രന്ഥം, കക്കാടിന്റെ കവിതകളെ സമഗ്രതയില്‍ വിലയിരുത്താനുള്ള ശ്രമമാണ്. കക്കാടുമായി നിരന്തര സമ്പര്‍ക്കവും അടുപ്പവുമുണ്ടായിരുന്ന ആളാണ് ഡോ: എന്‍. എം. നമ്പൂതിരി. കോഴിക്കോടന്‍ സാഹിത്യ സൗഹൃദങ്ങളിലും 'കോലായ' ചര്‍ച്ചകളിലും ഇരുവരുമുണ്ടായിരുന്നു. എം. എന്‍. വിജയനും കക്കാടിനുമൊപ്പം ഓടക്കുഴല്‍ വായന ശീലിച്ച ഡോ: നമ്പൂതിരിയും, മറ്റിരുവരെയും പോലെ തന്നെ ആ രംഗത്തല്ല തുടര്‍ന്നത്. കക്കാടിനെക്കുറിച്ച് അദ്ദേഹമെഴുതുന്ന പുസ്തകം അനുഭവ തീവ്രതയാല്‍ സമ്പന്നമാകാതെ വയ്യ. ''കക്കാടുതന്നെയാണ് എന്നെ ആകര്‍ഷിച്ച തേജസ്സ്. കക്കാടിന്റെ രചനകളല്ല'' എന്ന് അദ്ദേഹം ആമുഖമായി പറയുന്നുണ്ടെങ്കിലും ഈ പുസ്തകത്തില്‍ നിന്ന് കക്കാടെന്ന വ്യക്തിയെ ഏറെക്കുറെ ഒഴിച്ചു നിര്‍ത്തിയിരിക്കുകയാണ് അദ്ദേഹം. പഠനം കവിതയിലേക്കും, അതു പുലര്‍ത്തുന്ന ജീവിത കാഴ്ചപ്പാടുകളിലേക്കും പരിമിതപ്പെടുത്തിയിരിക്കുന്നു. 

ആധുനികതക്കു നേരേ പൊതുവേയുണ്ടായ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം നേരിടേണ്ടി വന്ന കവികളിലൊരാളാണ് കക്കാട്. അതിനുപുറമേ അദ്ദേഹത്തിന്റെ കവിതകളെ മാത്രം കേന്ദ്രീകരിച്ചുള്ളവിമര്‍ശനങ്ങളുമുണ്ടായി. 'മലയാള കവിതയിലെ ഒരു ശല്യമാണ് കക്കാട്' എന്നു വരെ പറയാന്‍ മടിയുണ്ടായില്ല. ദുര്‍ഗ്രഹത, സംസ്‌കൃതപക്ഷപാതിത്വം തുടങ്ങിയവയുടെ എല്ലാം പേരില്‍ ആ കവിത പരിഹസിക്കപ്പെട്ടു. ആധുനികതയുടെ ഉച്ചൃംഖലതയില്‍ കഴിഞ്ഞ കക്കാട്, സമകാലീനരായ കവികളേക്കാളുപരി നഗരഭീതികളെക്കുറിച്ചെഴുതിയയാളാണ്. നഗര ഗ്രാമദ്വന്ദ്വങ്ങളിലൂന്നിയതായിരുന്നു,ആധുനികതയുടെ നഗര വിമര്‍ശനങ്ങള്‍. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ അത്തരമൊരു ഭീതി കേരളീയ സാഹചര്യത്തില്‍ ഏറെക്കുറെ അസ്ഥാനത്തായിരുന്നുവെന്നു കരുതുന്നവരുണ്ട്. നഗരം നഗരമല്ല- ആധുനിക മനുഷ്യന്റെ ഹൃദയമായാണ് കക്കാട് കണ്ടിരുന്നതെന്ന് എന്‍. എം. നമ്പൂതിരി വിലയിരുത്തുന്നുണ്ട്. 

''സഫലമീയാത്ര'' എന്ന കവിത മുതല്‍ ആരംഭിക്കുന്ന ഘട്ടത്തെ കക്കാടിന്റെ കവിതകളുടെ രണ്ടാം പര്‍വ്വമെന്നാണ് പറയാറ്. പട്ടിപ്പാട്ട്, ചെറ്റകളുടെ പാട്ട് തുടങ്ങിയ കവിതകളോടെ ആരംഭിക്കുന്ന ഒരു ഘട്ടത്തെ ദ്രാവിഡപര്‍വ്വമെന്ന് ഡോ: ആര്‍ വിശ്വനാഥന്‍ വിലയിരുത്തിയിട്ടുണ്ട്. (അവതാരിക, കവിത, എന്‍. എന്‍. കക്കാട്) അതിനുമുമ്പുള്ളത് ആര്യപര്‍വ്വം. അങ്ങിനെയാകുമ്പോള്‍ മൂന്നാമതൊരു പര്‍വ്വത്തിലാണ് ‘സഫലമീയാത്ര‘യും തുടര്‍ന്നുള്ള കവിതകളും ഉള്‍പ്പെടുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ഘട്ട വിഭജനങ്ങള്‍ക്കൊന്നും ഡോ: നമ്പൂതിരി മുതിരുന്നില്ല. അദ്ദേഹം എഴുതുന്നു: 
''ചലിച്ചിട്ടാണ് പരിണാമവും വരുന്നത്. കലാശക്തി ഒരു വസ്തുവില്‍ വ്യാപിച്ചിട്ടുണ്ടെന്നുള്ളതിന്റെ തെളിവാണ്, അതിന്റെ ചലനവും പരിണാമവും....കവിതയെ ഒരു ജൈവ രൂപമായിട്ടു കരുതണം എന്നു പൗരസ്ത്യ ചിന്തകളെപ്പറ്റി പറയുമ്പോള്‍, കക്കാട് ''മറ്റു ജീവരൂപങ്ങള്‍'' ക്കെന്ന പോലെ പരിത:സ്ഥിതികളുടെ സ്വാധീനം കൊണ്ടുണ്ടാവുന്ന പരിണാമങ്ങള്‍ക്കു കവിതയും വിധേയമാണെന്നു സമ്മതിക്കേണ്ടിവരും  എന്നു പറയുന്നുണ്ട്.“ ( പു. 25) കവിതകളുടെ ആസ്വാദന രീതിയിലെ സാമ്പ്രദായികതയെ പിളര്‍ന്നു മാറ്റി ആശയ നൈരന്തര്യം പ്രധാനമാക്കി പഠിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തു പറയുന്നുണ്ട്. ( പു. 41 ). 

ഈ വിധത്തിലുള്ള നൈരന്തര്യത്തിന്റെ ഇങ്ങേയറ്റത്തു നില്‍ക്കുന്നതെങ്കിലും കക്കാടിന്റെ സമസ്ത രചനകളുടേയും ആകത്തുകയാണ് ''സഫലമീയാത്ര''എന്ന ക്ലാസിക്ക് രചന എന്ന് അദ്ദേഹം വിലയിരുത്തുമ്പോള്‍, പല വഴികളിലൂടെയാണെങ്കിലും ആ കവിതയുടെ സവിശേഷതകള്‍ തെളിഞ്ഞുകിട്ടുന്നു. അക്കാരണത്താല്‍ തന്നെ വളരെ വിശദമായ ചര്‍ച്ചയാണ് ആ കവിതയെക്കുറിച്ച് ഈ പുസ്തകത്തില്‍ നടത്തിയിരുക്കുന്നത്. ‘സഫലമീ യാത്ര‘യുടെ പിറവിയെക്കുറിച്ചും കവിതയുടെ വ്യതിരിക്ത സ്വഭാവത്തെക്കുറിച്ചും, ആ കവിതക്ക് മുമ്പും പിമ്പുമായി രചിക്കപ്പെട്ട കവിതകളെക്കുറിച്ചും, കക്കാടിന്റെ ജീവിത പശ്ചാത്തലം കൂടി കണക്കിലെടുത്തു വിശകലനം ചെയ്യപ്പെടുന്നു.
1981 ഡിസംബര്‍ 5ാം തിയ്യതിയാണ് ''സഫലമീയാത്ര'' രചിക്കപ്പെടുന്നത്. സവിശേഷമായ വ്യക്തിപരത, പ്രപഞ്ച ഗതിയിലുള്ള അത്ഭുതാദരങ്ങള്‍ എന്നിങ്ങനെ ഭാവതലത്തില്‍ കണ്ടു തുടങ്ങിയ മാറ്റത്തിന്റെ തുടര്‍ച്ചയാണ് 'സഫലമീയാത്ര'. പാരമ്പര്യത്തിലടക്കി വെച്ചിരുന്ന സാമൂഹികാവസ്ഥകളുടെ വെളിപ്പെടല്‍ കൂടിയാണത്. തന്റെ രോഗാവസ്ഥയെക്കുറിച്ച് കക്കാടിന് പൂര്‍ണ്ണ ബോധ്യമുണ്ടായിരുന്ന ഇക്കാലത്ത് 1981 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ പത്തോളം രചനകളുണ്ട്. 
' ആശുപത്രിയിലെ തിരുവാതിര' എന്നായിരുന്നു. സഫലമീയാത്രയുടെ ആദ്യത്തെ പേര്. ഈ രചനയുടെ ഓരോ പകര്‍പ്പുകളും (അഞ്ച് പകര്‍പ്പുകള്‍) അവയിലോരോന്നിലും കവി വരുത്തിയ മാറ്റങ്ങളും ഡോ:നമ്പൂതിരി വിശദമാക്കുന്നുണ്ട്. പലപ്പോഴും കക്കാട് പേനയും, മഷിയും മാറ്റിയതു പോലും രേഖപ്പെടുത്തുന്നുണ്ട്. ഇന്നത്തെ രൂപത്തിലുള്ള ' സഫമീയാത്ര' യിലേക്കെത്തിയ വഴികള്‍ നമുക്കു മുന്നില്‍ വെളിവാക്കപ്പെടുമ്പോള്‍ സാഹിത്യ നിരൂപകനേക്കാള്‍ സൂക്ഷ്മപടുവായ അദ്ദേഹത്തിലെ ചരിത്ര നിരൂപകന്‍ തലനീട്ടുന്നതായി തോന്നും.

കക്കാട് 'ദുര്‍ഗ്രഹ'നായത് കാലവിഛിത്തിയാല്‍ അറിവു നമ്മുടെ കയ്യില്‍ നിന്നു നഷ്ടമായതിനാലാണ് (പു. 291).നമ്മള്‍ക്ക് കയ്യെത്താവുന്ന അകലത്തിലുള്ള അറിവുകളുടെ ആവിഷ്‌ക്കാരമായതിനാലാണ് 'സഫലമീയാത്രയും' 'നന്ദി തിരുവോണമേ നന്ദി'യും നമുക്ക് 'സുഗ്രഹ'മായത്. ഇനിയൊരു കാലത്ത് ഈ അറിവുകളും നമുക്ക് നഷ്ടമാകുമ്പോള്‍ പ്രസ്തുത കവിതകളും ദുര്‍ഗ്രഹമാവാ തിരിക്കില്ല. 

'സഫലമീയാത്ര' കവിയുടെ കൈപ്പടയില്‍ തന്നെ ഈ പുസ്തകത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്. കക്കാടിന്റെ ഏതാനും ഫോട്ടോഗ്രാഫുകളുമുണ്ട്. ‘ലോകത്തെപ്പറ്റി അറിയാന്‍ സൂര്യനില്‍ സംയമനം നടത്തിയ‘ കക്കാടി (പു. 290) ലെ കവിയെയും കവിതയെയും സമഗ്രമായി വിലയിരുത്തുന്ന ഈ പുസ്തകം സൂക്ഷ്മ വായന ആവശ്യപ്പെടുന്നു.
(കക്കാട് കവിയും കവിതയും,ഡോ:എന്‍.എം.നമ്പൂതിരി,കേരള സാഹിത്യ അക്കാഡമി,തൃശ്ശൂര്‍,ഒക്റ്റോബര്‍ 2008.വില:205.00രൂപ)
                                                                                       

3 comments:

  1. ചെറുതെങ്കിലും, നല്ല ഒരു ഓർമ്മക്കുറിപ്പ്‌.
    അനുഭവം പങ്കുവെച്ചതിനു നന്ദി.

    ReplyDelete
  2. കക്കാട് ക്ലാസ്സുമുറിയില്‍ വെറും നിലത്ത്, പാന്റ്‌സും ഓറഞ്ച് നിറത്തിലുള്ള ടിഷര്‍ട്ടുംധരിച്ച്സുഖമായിക്കിടന്നുറ ങ്ങുകയായിരുന്ന ഒരു രൂപം എന്നുള്ള വൃത്താന്തം ഞാന്‍ കേള്‍ക്കുന്നത് ആദ്യമാണ്..എനിക്ക് കക്കാടിനെ കുറിച്ചുള്ള കാവ്യ വായനകള്‍ മാത്രമേയുള്ളൂ....ചങ്ങരംകുളത്തെ മോഹന കൃഷ്ണന്‍ വി...ക്ക് നന്ദി..കവിയുടെ കാണാപ്പുറം പറഞ്ഞതിന്. ചെറുതെങ്കിലും എന്നെ വിസ്മയിപ്പിച്ചു. ഇനിയും ഇത്തരം പറയുമല്ലോ?
    http://malayalamresources.blogspot.com/

    ReplyDelete