Monday, November 1, 2010

ആസന്ന മരണ ഭാഷാ ചിന്തകള്‍

ഡേവിഡ് ക്രിസ്റ്റല്‍

ഭാഷയുടെ മരണം മനുഷ്യന്റെ മരണത്തിന്‌ തുല്യമാകുന്നതിന്റെ ഉദാഹരണം ഡേവിഡ്‌ ക്രിസ്റ്റല്‍ (David Crystal) എന്ന ബ്രിട്ടീഷ്‌ ഭാഷാശാസ്‌ത്രജ്ഞന്‍ ഉദ്ധരിക്കുന്നുണ്ട്‌. കാമറൂണിലെ 'കസാബേ'ഭാഷ സംസാരിക്കുവാന്‍ ബാക്കിയുണ്ടായിരുന്നത്‌ ബോഗോണ്‍ എന്നപേരുള്ള ഒരേ ഒരാളായിരുന്നു എന്ന അറിവ് കിട്ടിയ ഒരുഭാഷാഗവേഷകന്‍ അയാളെ ചെന്നു കാണാന്‍ തീരുമാനിച്ചു . എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞ്‌ അയാളെ കാണാന്‍ ചെല്ലുമ്പോഴേക്കും കസാബേ എന്ന ഭാഷയോടൊപ്പം അയാളും ഈ ലോകം വിട്ടുപോയിരുന്നു. 1995 നവംബര്‍ 5 മുതല്‍ ഒരു ഭാഷ കൂടി ഈ ലോകത്ത്‌ നിന്ന്‌ നിര്‍ഗ്ഗമിച്ചു. അദ്ദേഹത്തിന്റെ ജീവിച്ചിരുന്ന ഒരു സഹോദരിക്ക്‌ ഈ ഭാഷ മനസ്സിലാവുമെങ്കിലും സംസാരിക്കാറില്ല. കുട്ടികള്‍ക്കും പേരകുട്ടികള്‍ക്കുമാകട്ടെ ഈ ഭാഷ മനസ്സിലാവുകയില്ല.
മനുഷ്യന്റെ മരണവും ഭാഷയുടെ മരണവും ഇവിടെ രണ്ടല്ലാതാവുന്നു. മനുഷ്യനില്‍ നിന്നു വിട്ട്‌ ഭാഷക്ക്‌ നിലനില്‌പുമില്ല. മനുഷ്യന്റെ ഇച്ഛകളും കോയ്‌മകളും അധികാരങ്ങളുമാണ്‌ ഭാഷയെയും നിലനിര്‍ത്തുന്നത്‌. 1995 നവമ്പര്‍ 4 ന്‌ `കസാബേ' എന്നൊരു ഭാഷ ഭൂമിയിലുണ്ടായിരുന്നു. നവമ്പര്‍ 5 ന്‌ അതില്ല. എന്നാല്‍ ഭാഷാശാസ്‌ത്രപരമായി ഈ ഭാഷ അതിനുമുമ്പേ മരിച്ചുപോയിരുന്നു. കുറഞ്ഞത്‌ രണ്ടാളുകളെങ്കിലുമില്ലാതെ ഒരു ഭാഷകൊണ്ട്‌ ആശയവിനിമയം സാധ്യമല്ല. ചരിത്രവും വ്യാകരണവും രേഖപ്പെടുത്തപ്പെടാതെ ലിഖിത ഗ്രന്ഥങ്ങളൊന്നുമില്ലാതെ, ഒരു ഭാഷ മരണമടയുമ്പോള്‍ അങ്ങനെയൊന്നു നിലനിന്നതിന്‌ ചരിത്രത്തില്‍ യാതൊരു തെളിവുകളുമില്ലാതെ പോകുന്നു. 'കസാബേ' ക്ക്‌ സംഭവിച്ചതതാണ്‌. അങ്ങനെയൊരു ഭാഷ ഇനി അതിന്‍റ്റെ പേരില്‍ മാത്രമേ ഉള്ളൂ. മനുഷ്യന്റെ മരണവും ഭാഷയുടെ മരണവും ചില കാര്യങ്ങളിലെങ്കിലും വ്യത്യാസപ്പെടുന്നുണ്ട്‌. മനുഷ്യന്‍ ജീവിച്ചതിന്റെ എന്തെങ്കിലും അടയാളം ബാക്കിവെച്ചാണ്‌ മറഞ്ഞുപോകുന്നത്‌. എന്നാല്‍ ലിഖിതപാരമ്പര്യമില്ലാത്ത ഒരു ഭാഷ മരിക്കുമ്പോള്‍ യാതൊന്നും അവശേഷിപ്പിക്കുന്നില്ല.

മനുഷ്യനാല്‍ സൃഷ്‌ടിക്കപ്പെട്ടതാണ്‌ ഭാഷ എന്നതിനാല്‍ 'മരണം' എന്ന വാക്കും മനുഷ്യസൃഷ്‌ടിയാണ്‌. അതിന്റെ കേവലാര്‍ത്ഥത്തില്‍ ജീവനുള്ള വസ്‌തുക്കളുടെ ജീവ നഷ്‌ടത്തെ കുറിക്കാനാണ്‌ ആ വാക്ക്‌ ഭാഷയിലുപയോഗിക്കുന്നത്‌. എന്നാല്‍ മനുഷ്യന്റെ മരണത്തെ രേഖപ്പെടുത്താനാണ്‌ അത്‌ സാധാരണയായി ഉപയോഗിക്കുന്നത്‌. എല്ലാ മനുഷ്യരുടേയും മരണത്തെ വിശേഷിപ്പിക്കാന്‍ ആ വാക്ക്‌ പര്യാപ്‌തവുമല്ല. മരണമെന്ന അവസ്ഥയെപ്പറ്റി പൊതുവായ ഒരു അര്‍ത്ഥോല്‍പാദനം മാത്രമെ അവിടെ നടക്കുന്നുള്ളൂ. മരണത്തിന്റെ സ്ഥാന വ്യത്യാസങ്ങളും പ്രാധാന്യവും ഗൗരവവും വ്യക്തമാക്കാന്‍ നിര്യാണം, തീപ്പെടല്‍, കാലം ചെയ്യല്‍, ദിവംഗതയാ(നാ)വല്‍ തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കുന്നു. മനുഷ്യ സമൂഹത്തിനു പുറത്തുള്ള ഒരു മരണത്തേയും കുറിച്ചു പറയാന്‍ ഈ വാക്കുപയോഗിക്കാറില്ല. മൃഗങ്ങള്‍ ചത്തു പോകുന്നു. ആന ചെരിയുന്നു. മരങ്ങളും മറ്റും ഉണങ്ങുന്നു.
മനുഷ്യന്റെ മരണത്തിന്‌ ഭാഷക്കകത്ത്‌ സമുന്നത പദവി ലഭിച്ചുവെങ്കിലും, ഭാഷയുടെ മരണം ഗൗരവമുള്ള വിഷയമായത്‌ അടുത്ത കാലത്താണ്‌. അതിനുകാരണമായത്‌ പാരിസ്ഥിതികമായ പുതിയ അവബോധമാണ്‌. ജീവജാലങ്ങളുടെയും പ്രകൃതിയുടെയും നാശം സൃഷ്‌ടിക്കുന്ന വലിയ വിപത്തുകളെക്കുറിച്ചുള്ള ബോധത്തില്‍ നിന്നാണ്‌ മനുഷ്യന്റെ മഹാസൃഷ്‌ടികളിലൊന്നായ ഭാഷയുടെ മരണത്തിന്‌ ഗൗരവസ്വഭാവം കൈവന്നതെന്നത്‌ വിരോധാഭാസമായി തോന്നാം.
മരിച്ചഭാഷയും ജീവനുള്ള ഭാഷയുമുണ്ടെന്ന്‌ ഇന്ന്‌ ആര്‍ക്കുമറിയാം. ചിലഭാഷകളെങ്കിലും അവ നിലനിന്നതിന്റെ സാക്ഷ്യങ്ങളൊന്നും ബാക്കിവെക്കാതെ മറഞ്ഞു കഴിഞ്ഞിട്ടുണ്ട്‌, കസാബേയെപ്പോലെ. ലിഖിത സാഹിത്യമില്ലാത്ത ഭാഷകള്‍ക്കാണ്‌ ഇത്തരമൊരു ഗതിയുണ്ടായത്‌. സംസ്‌കൃതം, ലാറ്റിന്‍ തുടങ്ങിയ മൃത ഭാഷകള്‍ ഇന്നും നിലനില്‌ക്കുന്നത്‌ അവയുടെ സാഹിത്യത്തിലൂടെയും മറ്റുമാണ്‌. ഏറ്റവും വലിയ മൃത ഭാഷയായ സംസ്‌കൃതത്തിന്റെ സ്വന്തം നാടാണ്‌ ഭാരതം.
ഭാഷയുടെ ജനനവും മരണവും നിലനില്‌പ്പുമെല്ലാം മനുഷ്യന്റെയും, ജൈവവും അജൈവവുമായ ചുറ്റുപാടുകളുടെയും, ആശയങ്ങളുടെയും നിലനില്‌പുമായി ബന്ധപ്പെട്ടിരിക്കുന്നു. പുതിയൊരു രാഷ്‌ട്രത്തിന്റെ പിറവിയോടൊപ്പം പുതിയൊരു ഭാഷ പിറവി കൊള്ളുകയോ ചില ഭാഷകള്‍ തിരോഭവിക്കുകയോ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയോ ചെയ്‌തിരിക്കും. ദേശീയത എന്ന ഒറ്റച്ചരടില്‍ കോര്‍ത്ത്‌ ഭിന്ന സംസ്‌കാരങ്ങളും ഭാഷകളുമുള്ള ഒരു രാഷ്‌ട്രം രൂപം കൊള്ളുമ്പോള്‍, അവയില്‍ മുന്‍ഗണന നേടുന്ന സംസ്‌കാരങ്ങള്‍ക്കെ, അവയുടെ ഭാഷയെയും നിലനിര്‍ത്താനാവൂ. അല്ലാത്തവ അഗണ്യകോടിയില്‍ തള്ളപ്പെടുകയാവും ഫലം. ഭാഷകളുടെ അതി ജീവനത്തിനു പിറകിലെ പലകാരണങ്ങളിലൊന്നായ രാഷ്‌ട്രീയമാണ്‌ ഇവിടെ പ്രധാന കഥാപാത്രം. എന്നാല്‍ സമകാലിക ലോക സാഹചര്യത്തില്‍ ദേശരാഷ്‌ട്രങ്ങള്‍ ഛിന്നഭിന്നമാവുകയും, സംസ്‌കാരങ്ങളുടെ കൊച്ചുയൂണിറ്റുകളായി അവമാറുകയും ചെയ്യുമ്പോള്‍ ഭാഷയ്‌ക്കും മുമ്പില്ലാത്ത പ്രാധാന്യം അതാത്‌ സമൂഹങ്ങള്‍ക്കിടയില്‍ കൈവരുന്നു. യുഗോസ്ലാവിയ എന്ന രാഷ്‌ട്രം 1990 കളിലെ ആഭ്യന്തരയുദ്ധങ്ങളെ തുടര്‍ന്ന്‌ സെര്‍ബിയ, ക്രൊയേഷ്യ, ബോസ്‌നിയ എന്നീ മൂന്ന്‌ ചെറുരാജ്യങ്ങളായി മാറിയപ്പോള്‍ സെര്‍ബിയോ ക്രൊയേഷ്യന്‍ എന്ന പേരില്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന ഭാഷ അപ്രസക്തമാവുകയും, പകരം അതാത്‌ രാജ്യങ്ങളുടെ പേരില്‍ തന്നെ മൂന്നുഭാഷകളായി മാറുകയും ചെയ്‌തു. 1990 ല്‍ ഒരൊറ്റഭാഷയാണ്‌ ഈ രാജ്യങ്ങളില്‍ സംസാരിച്ചിരുന്നത്‌. പിന്നീടത് മൂന്നായത് ഭാഷാഘടനയില്‍ പെട്ടെന്നുള്ള മാറ്റങ്ങളൊന്നും ഉണ്ടായതുകൊണ്ടല്ല, സാമൂഹിക രാഷ്‌ട്രീയ സ്ഥിതി, എന്നേയ്‌ക്കുമായി മാറിക്കഴിഞ്ഞതുകൊണ്ടാണ്‌.
ഭാഷയും പരിസ്ഥിതിയും
ലോകത്താകെ ഇന്ന്‌ നിലനില്‍കുന്നതായി കണക്കാക്കിയിട്ടുള്ള 6000 ഭാഷകളില്‍ 600 എണ്ണം മാത്രമാണ്‌ മരണ ഭീതിക്ക്‌ പുറത്തു നില്‍ക്കുന്നത്‌. ഭാഷകളുടെ നിലനില്‍പിനെ സംബന്ധിച്ച ഉത്‌കണ്‌ഠാജനകമായ ഈ അവസ്ഥ വിലയിരുത്തി യുനസ്‌ക്കോ 1993 നവംബര്‍ മാസത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ endangered language project അംഗീകരിക്കുകയും red book of endangered languages തയ്യാറാക്കുകയും ചെയ്‌തു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ്‌ 1995 ല്‍ ടോക്കിയോ യൂണിവേഴ്‌സിറ്റിയില്‍ international clearing house of endangered languages ഉദ്‌ഘാടനം ചെയ്യപ്പെട്ടത്‌. അതേ വര്‍ഷം തന്നെ endangered languages fund ഉം ഇംഗ്ലണ്ടില്‍ foundation of endangered languages ഉം സ്ഥാപിതമായി. ഇംഗ്ലണ്ടിലെ ഫൗണ്ടേഷന്റെ ന്യൂസ്‌ ലെറ്ററില്‍ ഇങ്ങനെവായിക്കാം: 'നമ്മളും നമ്മുടെ കുട്ടികളും, ഒരുപക്ഷേ രണ്ടു തലമുറകള്‍ക്കുള്ളില്‍, ലോകത്തിലെ മിക്കഭാഷകളും മരിച്ചു പോകാമെന്ന ചരിത്ര സന്ധിയിലാണ്‌ ജിവിക്കുന്നത്‌'.

1997 പവിഴപ്പുറ്റുകളുടെ സംരക്ഷണത്തിനും (international year of the coral reefs), 1998 കടലിന്റെ സംരക്ഷണത്തിനും (international year of the ocean) ഐക്യരാഷട്രസഭ മാറ്റിവെക്കുകയുണ്ടായി. 2008 അന്താരാഷട്ര ഭാഷാ വര്‍ഷമായിരുന്നു (international year of language). പരിസ്ഥിതി സംരക്ഷണം പോലെ അതി പ്രധാന വിഷയമാണ്‌ ഭാഷാ സംരക്ഷണവുമെന്ന്‌ ഐക്യരാഷട്രസഭക്ക്‌ ബോദ്ധ്യം വന്നതിന്റെ ഫലമായിരുന്നു അത്‌. പാരിസ്ഥിതിക ഘടകങ്ങള്‍ നിരവധി വര്‍ഷങ്ങള്‍കൊണ്ട്‌ ഏതുവിധം ഉരുത്തിരിഞ്ഞു വന്നുവോ, അതില്‍ നിന്ന്‌ ഏറെ ഭിന്നമല്ല ഭാഷയുടെ പരിണാമവും. മനുഷ്യന്റെ മാത്രമല്ല ഭൂമിയിലെ ആകെ സംസ്‌കാരത്തെയും പ്രകൃതിയെത്തന്നെയും ആവിഷ്‌ക്കരിക്കപ്പെട്ടിരിക്കുന്നത്‌ ഭാഷയിലാണ്‌. ഒരു ഭാഷ നശിക്കുമ്പോള്‍ പ്രകൃതിയുടെ തന്നെ ഒരംശം ഇല്ലാതാവുന്നു. പ്രകൃതിയുമായുള്ള ഈ പരസ്‌പര പൂരക സ്വഭാവമാണ്‌ ഹരിത ഭാഷാദര്‍ശനം എന്ന സങ്കല്‌പത്തിന്റെ ഹേതു.

ഭാഷാ മരണങ്ങള്‍
ലോകത്തിലെ മൊത്തം ഭാഷകളില്‍ 4% സംസാരിക്കുന്നത്‌ ജനസംഖ്യയുടെ 96% ആളുകളാണ്‌. ബാക്കിവരുന്ന 96% ഭാഷകളെല്ലാം കൂടി സംസാരിക്കുന്നത്‌ 4% ജനങ്ങളും. ലോകത്തിലെ സാമ്പത്തികാസമത്വങ്ങളുടെ തോത്‌ തന്നെയാണ്‌ ഭാഷയുടെ കാര്യത്തിലുമുള്ളത്‌. ഇന്ന്‌ നിലവിലുള്ള 6000 ഭാഷകളില്‍ 50% അടുത്ത നൂറുവര്‍ഷത്തിനുള്ളില്‍ ഇല്ലാതാകും. അതായത്‌ 3000 ഭാഷകള്‍. കുറേക്കൂടി സൂക്ഷ്‌മമായ ഒരു കാലഗണനയിലേക്ക്‌ ഇതിനെ പരാവര്‍ത്തനം ചെയ്‌താല്‍ 1200 മാസം കൊണ്ട്‌ 3000 മരണം. രണ്ടാഴ്‌ചയില്‍ ഒരു ഭാഷ എന്ന തോതില്‍ ഇല്ലാതായിക്കൊണ്ടിരിക്കും.

പതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ലോകത്ത്‌ 5000 നും, 20,000 നും ഇടയ്‌ക്ക്‌ ഭാഷകള്‍ ഉണ്ടായിരുന്നു എന്നാണ്‌ കണക്കാക്കപ്പെട്ടിരിക്കുന്നത്‌. ഏതെങ്കിലും ഘട്ടത്തില്‍ ലോകത്ത്‌ നിലനിന്നിരുന്ന ഭാഷകളുടെ ഏറ്റവും കൂടുതല്‍ എണ്ണമാണിത്‌. മനുഷ്യന്റെ പുരോഗതിയും, സാങ്കേതികവിദ്യകളും വര്‍ദ്ധിച്ചതോടുകൂടി ഭാഷകളുടെ എണ്ണം കുറയുകയാണുണ്ടായത്‌. ഭൗതിക നേട്ടങ്ങള്‍ അവന്റെ തന്നെ സൃഷ്‌ടിയായ ഭാഷക്കുമേല്‍ ആധിപത്യം സ്ഥാപിക്കുന്നു എന്നാണ്‌ ഇത്‌ അര്‍ത്ഥമാക്കുന്നത്‌. സാങ്കേതികവിദ്യ പരിമിതമായിരിക്കുകയും ആശയ വിനിമയ സാദ്ധ്യതകള്‍ ഇത്ര മേല്‍ വിപുലമല്ലാതിരിക്കുകയും ചെയ്‌ത കാലത്ത്‌ ചെറിയ പ്രദേശങ്ങള്‍ക്കോരോന്നിനും ഓരോ ഭാഷയുണ്ടായിരുന്നു. ഭൗതികവും സാംസ്‌കാരികവുമായ കുടിയേറ്റങ്ങള്‍ ഭൂമിശാസ്‌ത്രപരമായ അതിരുകള്‍ മാറ്റി വരക്കുകയും ആശയവിനിമയത്തിന്റെ മേഖല വലുതാക്കുകയും ചെയ്‌തപ്പോള്‍ പലഭാഷകള്‍ കൊണ്ട്‌ നടത്തിയ കാര്യങ്ങള്‍ കുറച്ചു ഭാഷകളിലേക്ക്‌ ചുരുങ്ങി. മറ്റു ഭാഷകളും സംസ്‌കാരങ്ങളുമായുള്ള സമ്പര്‍ക്കം കുറഞ്ഞ ചെറുസമൂഹങ്ങളിലാണ്‌ ഭാഷകള്‍ ഇപ്പോഴും മരണത്തെ അതിജീവിച്ചു നില്‌കുന്നത്‌. എന്നാല്‍ പുതിയ പദങ്ങളൊന്നും സൃഷ്‌ടിക്കപ്പെടാത്തതിനാല്‍ അത്തരം ഭാഷകള്‍ വളര്‍ച്ചയുടെ പാതയിലല്ല. വ്യത്യസ്‌ത സംസ്‌കാരങ്ങളും ഭാഷകളുമായി കൊടുക്കല്‍ വാങ്ങലുകള്‍ നടത്തി വളര്‍ന്നുകൊണ്ടല്ലാതെ ഒരു ഭാഷക്കും ഏറെക്കാലം നിലനില്‌ക്കാനാവില്ല. എന്നാല്‍ ഈ വികസനം അനിയന്ത്രിതമാകുമ്പോള്‍ ഭാഷയുടെ ഘടനാപരമായ ശൈഥില്യത്തിലേക്കും ഭാഷ തന്നെ മറ്റൊന്നായി തോന്നാവുന്ന വിപര്യയത്തിലേക്കും നയിക്കുകയും ചെയ്യുന്നു. ഇംഗ്ലീഷ്‌ പോലുള്ള ഭാഷകള്‍ മറ്റുഭാഷകളില്‍ നിന്ന്‌ പദങ്ങള്‍ ധാരാളമായി ഉള്‍കൊള്ളുന്നുണ്ടെങ്കിലും അതിന്റെ ആകാരവും അധികാരസ്വഭാവവും ചേര്‍ന്ന്‌ അടിസ്ഥാന സ്വഭാവത്തെ വലിയ മാറ്റം കൂടാതെ സംരക്ഷിക്കുന്നു. കടലില്‍ ചേരുന്ന പുഴകള്‍ക്ക്‌ കടലിന്റെ ഘടന മാറ്റാനാവില്ല. എന്നാല്‍ പുഴയിലേക്ക്‌ കയറുന്ന ഇത്തിരി ഉപ്പുവെള്ളം പുഴയുടെ ജൈവ ഘടനയെ താറുമാറാക്കും. എങ്കിലും ഇംഗ്ലീഷ്‌ എന്ന കടല്‍ ഇന്ന്‌ ഏക ശിലാഘടനയുള്ള ഒരു ഭാഷയല്ല എന്ന്‌ നാമോര്‍ക്കേണ്ടതുണ്ട്‌. പലനാട്ടിലും പലതാണ്‌ അതിന്റെ രീതി. ഉച്ചാരണത്തിലും എഴുത്തിലും എല്ലാം.
മനുഷ്യകുലത്തിനു വരുന്ന മാറ്റങ്ങള്‍ ഭാഷയുടെയും വളര്‍ച്ച തളര്‍ച്ചകളായി പരിണമിക്കും. രോഗങ്ങളാലോ, പ്രകൃതി ദുരന്തങ്ങള്‍ കാരണമോ, ഒരു ജന വിഭാഗം ഒന്നടങ്കം ഇല്ലാതാവുമ്പോള്‍, പിന്നെ ഭാഷ മാത്രം നിലനില്‌ക്കില്ല. വളരെ കുറച്ചാളുകള്‍ മാത്രമുള്ള ഗോത്രങ്ങളുടെ കാര്യത്തില്‍ ഇത്‌ എളുപ്പം സംഭവിക്കും. രോഗം പോലെ തന്നെ മറ്റു ഭാഷകള്‍ക്കും ഇത്തരം ഭാഷകളെ എളുപ്പം കീഴടക്കാനാവും. പുറം ലോകവുമായി ഒരു വ്യവഹാരവും സാധ്യമല്ലാത്ത ഭാഷ ഒരു ജനതക്കും ഏറെക്കാലം കൊണ്ടു നടക്കാനാവില്ല. കേരളത്തിലെ ആദിവാസി ഭാഷകളുടെ സ്ഥിതി ഇതാണ്‌. അവയിലൊന്നിനും ലിപിയില്ല. ലിപിയുണ്ടായിരുന്നാല്‍ തന്നെയും ആ ഭാഷയിലെഴുതിയ യാതൊന്നും ഒരു സര്‍ക്കാര്‍ ഓഫീസിലും സ്വീകരിക്കുകയില്ല. വാമൊഴിയായി ഒരു പരാതി സമര്‍പ്പിക്കാന്‍ പോലും ആ ഭാഷ ഉപകരിക്കാത്തപ്പോള്‍ ആരാണവ നിലനിര്‍ത്താന്‍ മെനക്കെടുക? സ്‌കൂളുകളില്‍ ആദിവാസിക്കുട്ടികള്‍ 'അഭിജാത ഭാഷ'യായ മലയാളം പഠിക്കുന്നു.
ഫാഷനുകള്‍ ഒരു പുത്തന്‍ സംസ്‌കാരവും ജീവിതരീതിയുമായാണ് കടന്നു വരുന്നത്‌. അതിനോടൊപ്പം പുതിയ പദങ്ങളുടേയും, ഒരു ആഗോള ഭാഷയുടേയും അകമ്പടിയുമുണ്ടാവും. യുവാക്കളുടെ തലമുറ ഈ ഫാഷനെ സ്വീകരിക്കുന്നതോടെ പുതിയ ഭാഷയും അവരിലേക്ക്‌ കടന്നെത്തുകയായി. തങ്ങളുടെ മാതൃഭാഷയില്‍ ഇതിനെയൊന്നും വിവരിക്കാന്‍ വാക്കുകളില്ലാത്തതിനാല്‍ മറുഭാഷാ വാക്കുകളെത്തന്നെ ആശ്രയിക്കാതെ നിവൃത്തിയുമില്ല. ഈ വിധം കീഴടക്കുന്നഭാഷ (dominant language) കൂടുതല്‍ ആകര്‍ഷകമായി തോന്നുന്നത്‌ സ്വാഭാവികമാണ്‌. പുറം ലോകത്തേക്കുള്ള വാതില്‍ തുറക്കപ്പെടുന്നത്‌ അതിലൂടെയാണ്‌. ഒരു ചെറു സമൂഹത്തിന്‌ വലിയൊരു ലോകവുമായി സംവദിക്കാനുള്ള അവസരമാണത്‌ സൃഷ്‌ടിക്കുന്നത്‌. പലപ്പോഴും കീഴടക്കപ്പെടുന്നത്‌ ഭാഷയല്ല, സംസ്‌ക്കാരമാകെത്തന്നെയാണ്‌. ഇതുപോലും തിരിച്ചറിയപ്പെടുന്നില്ല.
കീഴടക്കപ്പെട്ട ഭാഷയുടെ പിന്നീടുള്ള പ്രസക്തി ഒരു സമൂഹത്തിന്റെ സ്വത്വബോധത്തെ പുനര്‍ നവീകരിക്കുക എന്നതുമാത്രമാണ്‌. ഇത്‌ പുതിയ ഭാഷക്ക്‌ സാധ്യമാകാത്തതാണ്‌. മര്‍ദ്ദക ഭരണകൂടങ്ങള്‍ക്കെതിരെ പ്രതിരോധ ആയുധമായും ഇത്തരം ഭാഷകള്‍ക്ക്‌ നിലനില്‌ക്കാനാവും. വിവരങ്ങള്‍ രഹസ്യമായി കൈമാറ്റം ചെയ്യുന്നതിനും അത്‌ സഹായകമാണ്‌.
എങ്കിലും ഭാഷാമരണങ്ങള്‍ക്ക്‌ ഒറ്റക്കാരണം പറയാനാവില്ല. സമൂഹത്തിനു പുറത്തു നിന്നുള്ള കാരണങ്ങള്‍ പോലെ തന്നെ അതിനകത്തുനിന്നുള്ള കാരണങ്ങളുമുണ്ട്‌. ഭൗതികമാറ്റങ്ങളും, രാഷട്രീയ കാരണങ്ങളും ഭാഷയുടെ മരണ നിരക്കും എല്ലാം പരിഗണിക്കുമ്പോള്‍ അടുത്ത 100 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു രാജ്യത്ത്‌ ഒരു ഭാഷ എന്ന സ്ഥിതിയുണ്ടാവുമെന്ന്‌ കണക്കാക്കിയിരിക്കുന്നു. ഇംഗ്ലീഷ്‌ ഈ രീതിയില്‍ വളരുകയാണെങ്കില്‍ ഒരു ദിവസം ലോകത്തിലെ ഒരേ ഒരു ഭാഷയായി അത്‌ മാറുന്നതിനുള്ള സാധ്യത നിഷേധിക്കാനാവില്ല. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അത്‌ പ്രപഞ്ചം കണ്ട ഏറ്റവും വലിയ ബൗദ്ധിക ദുരന്തവുമായിരിക്കും എന്ന്‌ ഡേവിഡ്‌ ക്രിസ്‌റ്റല്‍ വിലയിരുത്തുന്നു.
ഡേവിഡ്‌ ക്രിസ്റ്റലിന്റെ പുസ്‌തകം
ഭാഷാ മരണം (language death) എന്ന പുസ്‌തകം ഭാഷാശാസ്‌ത്രജ്ഞനായ ഡേവിഡ്‌ ക്രിസ്റ്റല്‍ പൂര്‍ത്തിയാക്കുന്നത്‌ 2000 ലാണ്‌. ആ പുസ്‌തകത്തിന്റെ ആമുഖത്തില്‍ അദ്ദേഹം പറയുന്ന ഒരു കാര്യം വളരെ ശ്രദ്ധേയമാണ്‌. പ്രകൃതിയുടേയും, ഭാഷയുടേയും നാശത്തിനുള്ള കാരണങ്ങളിലൊന്ന്‌ ചൂഷണാധിഷ്‌ഠിതമായ വികസന സങ്കല്‌പമാണ്‌. ഗവേഷണാന്വേഷണങ്ങളുടെ പേരില്‍ നാശോന്മുഖമായ സംസ്‌കാരങ്ങളെ കുറിച്ചും ഭാഷകളെകുറിച്ചും ഗ്രന്ഥ രചന നടത്തുകയും സാമ്പത്തിക ലാഭം നേടുകയും ചെയ്യുന്നുണ്ട്‌. ഇതിലൊരംശംപോലും അതാത്‌ സമൂഹങ്ങള്‍ക്ക്‌ ലഭ്യമാവുന്നില്ല. അതുകൊണ്ട്‌ തന്റെ പുസ്‌തകത്തിന്റെ മുഴുവന്‍ റോയല്‍റ്റിയും അപകടാവസ്ഥയിലായ ഭാഷകളുടെ ഫൗണ്ടേഷന്‌ (Foundation of endangered languages) നല്‌കികൊണ്ട്‌ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക്‌ ബൗദ്ധികമെന്ന പോലെ പ്രായോഗികവുമായ ഫലമുണ്ടാകണമെന്ന്‌ അദ്ദേഹം ആഗ്രഹിക്കുന്നു.
മലയാളത്തിന്റെ സ്ഥിതി
മലയാളം മരണത്തെ അതിജീവിച്ചാലും ഇല്ലെങ്കിലും ആസന്ന മരണ ഭാഷകളുടെ പട്ടികയില്‍ അതില്ല. (മലയാളത്തിന്റെ സഹോദരി ഭാഷയെന്ന്‌ വിളിക്കാവുന്ന തുളു സുരക്ഷിതമല്ലാത്ത ഭാഷകളുടെ വിഭാഗത്തിലാണുള്ളത്‌) എങ്കിലും മലയാളം അതിന്റെ വളര്‍ച്ചയുടെ പാതയിലല്ല തളര്‍ച്ചയുടെ പാതയിലാണെന്ന്‌ നാം തിരിച്ചറിയേണ്ടതുണ്ട്‌. സംസ്‌കാരവും ജീവിതരീതികളും കൊഴിഞ്ഞു പോകുന്നതോടൊപ്പം ഭാഷയിലെ പഴയവാക്കുകള്‍ ഉപയോഗശൂന്യമായിത്തീരുന്നു. ഭൂബന്ധവും കുടുംബ ബന്ധങ്ങളുമായി ബന്ധപ്പെട്ട നിരവധിവാക്കുകള്‍ മലയാളത്തിലുണ്ട്‌. കുടുംബബന്ധങ്ങളിലെ മാറ്റം അവയെയും പുരാ ശേഖരത്തിലേക്ക്‌ മാറ്റി. പാട്ടം, പൊളിച്ചെഴുത്ത്‌, ജന്മം, കാണം എന്നിവയെല്ലാം അതില്‍പ്പെടും. അനന്തരവന്‍, അനന്തരാവകാശം, അമ്മാവന്‍ തുടങ്ങിയ വാക്കുകള്‍ക്കൊക്കെ ഇന്നുള്ള പരിമിതമായ അര്‍ത്ഥങ്ങളല്ല ഒരു കാലത്തുണ്ടായിരുന്നത്‌.
പുതിയ സംസ്‌കാരത്തിനൊപ്പം പുതിയ വാക്കുകള്‍ ഉണ്ടാവുന്നുമില്ല. തീവണ്ടി, മണ്ണെണ്ണ തുടങ്ങിയ ഉചിത പദങ്ങള്‍ കണ്ടെത്തിയ മലയാളിയുടെ പിന്നീടുള്ള അന്വേഷണങ്ങള്‍ സംസ്‌കൃതത്തിന്റെ വഴിക്കാണ്‌ പോയത്‌. സിനിമക്കുപോലും `ചലച്ചിത്ര' മെന്ന പേരും തിയേറ്ററിന്‌ `കൊട്ടക' യുമുണ്ടായി. എന്നാല്‍ പുതിയ കാലത്തിന്റെ സാങ്കേതികതയ്‌ക്കൊപ്പം ഒരു പുതിയ മലയാളവാക്കും ഉണ്ടായില്ല. ടെലിവിഷന്‍, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിങ്ങനെ മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായ സാങ്കേതികതകളുടെ ഇംഗ്ലീഷ്‌ വാക്കുകള്‍ അതേപടി സ്വീകരിക്കുകയല്ലാതെ പുതിയ വാക്കുകള്‍ക്കായി ഉത്‌കണ്‌ഠപ്പെടാന്‍ ആര്‍ക്കും സമയമുണ്ടായില്ല. എന്നാല്‍ എങ്ങനെയാണെന്നറിയില്ല, ഈ അവസ്ഥയെ ആകെ സൂചിപ്പിക്കാന്‍ `അടിപൊളി' എന്നൊരു മലയാളം വാക്ക്‌ രൂപപ്പെട്ടു.
ഇന്ത്യയിലെ സ്ഥിതി
മലയാളം അതിന്റെ തളര്‍ച്ചയുടെ പാതയിലാണെങ്കില്‍, ഇന്ത്യയില്‍ ആസന്ന മരണമായതും മരിച്ചു കഴിഞ്ഞതുമായ നിരവധി ഭാഷകളുണ്ട്‌. സംസ്‌കൃതം പോലെ അതി സമ്പന്നമായ സാംസ്‌കാരിക സമ്പത്തുള്ള ഒരു ഭാഷക്ക്‌ നിര്‍വ്വാണമടയാമെങ്കില്‍, ലിപിയും അധികാരങ്ങളുമില്ലാത്ത ഭാഷകളുടെ കാര്യം പറയേണ്ടതില്ല. ലോകത്ത്‌ ഏറ്റവും കൂടുതല്‍ ഭാഷകള്‍ അതിജീവന ഭീഷണി നേരിടുന്ന രാജ്യം ഇന്ത്യയാണ്‌. സുരക്ഷിതമല്ലാത്ത വിഭാഗത്തില്‍ 84 ഭാഷകളും കടുത്ത ഭീഷണി നേരിടുന്ന വിഭാഗത്തില്‍ 62 ഭാഷകളും, മരണം ഉറപ്പിച്ച 6 എണ്ണവും ഉണ്ട്.
ആഗോളവല്‍ക്കരണം, പ്രാദേശികവത്‌ക്കരണം
ആധുനിക ലോകം ആഗോളവല്‍ക്കരണത്തിലൂടെ, വലിയഭാഷകളേയും സംസ്‌കാരത്തേയും ലോകമെങ്ങുമെത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ അതിനു സമാന്തരമായി ചെറുഭാഷകളുടെയും സംസ്‌കാരങ്ങളുടേയും പ്രസക്തി ഉയര്‍ന്നു വരുന്നതായും കാണുന്നു. ആഗോള വിപണി അവരുടെ ഉത്‌പന്ന വിപണന തന്ത്രങ്ങളുടെ ഭാഗമായി, പ്രാദേശിക ഭാഷകളില്‍ പരസ്യങ്ങള്‍ ഉണ്ടാക്കുകയും, പ്രാദേശിക സമൂഹങ്ങള്‍ക്കു കൂടി രുചിക്കുന്നതാണ്‌, തങ്ങളുടെ ഉത്‌പന്നമെന്ന്‌ പ്രചരിപ്പിക്കുകയും ചെയ്യുന്നു. ആഗോളമായ രൂചികളുടേയും സംസ്‌കാരങ്ങളുടേയും ഭാഷകളുടേയും കാലം കഴിഞ്ഞുവെന്ന്‌ ആഗോളവത്‌ക്കരണത്തിന്റെ ഉദ്‌ഘോഷകര്‍ക്കു തന്നെ പലകാരണങ്ങളാല്‍ പറയേണ്ടി വരുന്നു. പ്രാദേശികവത്‌ക്കരണം എന്ന്‌ പേരിട്ടു വിളിക്കുന്ന ഈ ആശയം വിജ്ഞാന മാനേജ്‌മെന്റ്‌ രംഗത്ത്‌ ഒരു പുതിയ വ്യവസായമായിത്തന്നെ പരിഗണിക്കപ്പെടുന്നു. ഒരു ഉത്‌പന്നം ഒരു പ്രത്യേക ഭാഷാ വിഭാഗത്തിനും സംസ്‌കാര വിഭാഗത്തിനും അനുയോജ്യമാകുന്നതെങ്ങനെ എന്നു വ്യവഹരിക്കുന്നതാണ്‌ പ്രദേശികവത്‌ക്കരണം. ആഗോളവത്‌ക്കരണം (globalisation) അന്താരാഷ്‌ട്ര വത്‌ക്കരണം (internationalisation) എന്നിവയില്‍ നിന്ന്‌ ഇത്‌ വ്യത്യസ്‌തപ്പെട്ടിരിക്കുന്നു. സീമന്ത സിന്ദൂരം എന്ന ഭാരതീയ സാംസ്‌കാരിക പാരമ്പര്യത്തെ ക്യാംലിന്‍ എന്ന ചായക്കമ്പനി തങ്ങളുടെ ഉല്‌പന്ന വിപണനത്തിനുപയോഗിച്ച മനോഹരമായ ഒരു വീഡിയോ ഫേസ്‌ ബുക്കിലൂടെയും മറ്റും പ്രചരിക്കുന്നുണ്ട്‌.(http://www.youtube.com/watch?v=CKthceSGlyM) ഭര്‍ത്താവ്‌ മരിച്ചപ്പോള്‍ ബന്ധുക്കള്‍ ചേര്‍ന്ന്‌ ഭാര്യയുടെ നെറ്റിയിലെസിന്ദൂരം മായ്‌ക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ എത്ര ശ്രമിച്ചിട്ടും അവര്‍ക്കത്‌ മായ്‌ക്കാനാവുന്നില്ല. സീമന്ദസിന്ദൂരം മായാത്തതിനാല്‍ മരിച്ച ഭര്‍ത്താവ്‌ ഉയുര്‍ത്തെഴുന്നേല്‍ക്കുന്നു. തങ്ങളുടെ ഉല്‌പന്നം ഉപയോഗിച്ചതുകൊണ്ടാണ്‌ സീമന്ത സിന്ദൂരം മായാതിരുന്നതെന്ന്‌ വ്യക്തമാക്കുന്നതോടെ വീഡിയോ അതിന്റെ കര്‍മ്മം പൂര്‍ത്തിയാക്കുന്നു.
പ്രാദേശികവത്‌ക്കരണത്തിന്‌ ഉദാഹരമമായി ഈ പരസ്യം കണക്കാക്കാവുന്നതാണ്‌. പ്രാദേശികമായ സംസ്‌കാരം, ആചാരം, ഭാഷ എന്നിവയിലൂടെ തങ്ങളുടെ മാര്‍ക്കറ്റ്‌ വിപുലപ്പെടുത്തുക എന്ന വിപണന തന്ത്രമാണിവിടെ പ്രവര്‍ത്തിക്കുന്നതെങ്കിലും മരണം കാത്തു കിടക്കുന്ന ഭാഷയ്‌ക്കും സംസ്‌കാരത്തിനും ചിലപ്പോളത്‌ ആയുസ്സ്‌ നീട്ടിക്കൊടുത്തേക്കും.
ഹരിത ഭാഷാദര്‍ശനം
പരിസ്ഥിതിയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവുകള്‍ മലയാളിക്ക്‌ കൈവന്നിട്ട്‌ അമ്പതുവര്‍ഷങ്ങളെങ്കിലുമായി. പ്രായോഗികമായ അനുഭവങ്ങളും സമരങ്ങളുമാണ്‌ അതിന്റെ വായ്‌ത്തലമിനുക്കിയത്‌. സൈലന്റ്‌ വാലി സമരം അതിന്റെ മികച്ച ഉദാഹരണമായിരുന്നു. പരിസ്ഥിതി നാശത്തെ എങ്ങനെ നേരിടണമെന്ന തിരിച്ചറിവിലേക്ക്‌ ആത്‌ മലയാളിയെ നയിച്ചു. പാരിസ്ഥിതികമായ ഉത്‌ക്കണ്‌ഠകള്‍ അന്നൊക്കെ ഭാഷയിലാവിഷ്‌ക്കരിക്കപ്പെട്ടത്‌ തികച്ചും കാല്‌പനികമായിട്ടായിരുന്നു. എന്നാല്‍ പാരിസ്ഥിതികാഘാതങ്ങളാകട്ടെ ഒട്ടും കാല്‌പനികമായിരുന്നില്ല. ഭാഷയെ എങ്ങനെ കാല്‌പനികവല്‌ക്കരിക്കാം എന്ന ചിന്തയല്ല ഹരിത ഭാഷാദര്‍ശനം.
ഭാഷയിലെ പദങ്ങളെയും വ്യാകരണാദികളെയും പരിസരങ്ങളുമായുള്ള ജൈവ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ മനസ്സിലാക്കാനും വിശകലന വിധേയമാക്കാനുമാണ്‌ ഹരിതഭാഷാവാദികളുടെ ശ്രമം. സംസ്‌കാരത്തിന്റെ വികാസമെന്നത്‌ പ്രകൃതിയില്‍ നിന്ന്‌ എത്രമാത്രം അകന്നു നില്‌കുന്നു എന്നതിന്റെ അളവുകോലാണ്‌. ഭാഷയുടെ വികാസം സംസ്‌കാരത്തിന്റെ വികാസമാകയാല്‍ അത്‌ 'പ്രകൃതി വിരുദ്ധവും' കൂടിയാണ്‌. ആദ്യകാലത്ത്‌ ഭാഷകള്‍ പ്രകൃതിയുമായി കൂടുതല്‍ ഇണങ്ങി കഴിഞ്ഞുകൂടിയിരുന്നതായി കരുതാവുന്നതാണ്. എഡ്‌വേര്‍ഡ്‌ സപിര്‍ (Edward Sapir) എന്ന പാശ്ചാത്യ ഭാഷാ ശാസ്‌ത്രജ്ഞന്‍ 1912 ല്‍ എഴുതിയ 'ഭാഷയും പരിസരവും' എന്ന പ്രബന്ധത്തില്‍ ഹരിത ഭാഷാ ചിന്തയുടെ ആദ്യകാല മാതൃകകളുണ്ട്‌. 1970 കളില്‍ എയ്‌നര്‍ ഹോഗനാണ്‌ ഇത്‌ ഒരു വേറിട്ട ചിന്തയായി അവതരിപ്പിച്ചത്‌.
ഭാഷ ഒരേ സമയം യാഥാര്‍ത്ഥ്യത്തിന്റെ ഭാഗവും യാഥാര്‍ത്ഥ്യത്തെ പരുവപ്പെടുത്തുന്ന വാഹകവുമാണെന്ന്‌ പറഞ്ഞത്‌ മൈക്കേല്‍ ഹാലിഡേയാണ്‌. ലോകത്തില്‍ കേവലമായ ചില യാഥാര്‍ത്ഥ്യങ്ങളുണ്ടെന്നും ഭാഷ മറ്റൊരു യാഥാര്‍ത്ഥ്യമാണെന്നുമുള്ള പരമ്പരാഗത ചിന്തകളുമായി ചേര്‍ന്നു പോകുന്നതല്ല ഇത്‌. ലോകവും യാഥാര്‍ത്ഥ്യവുമൊന്നും ഭാഷാ നിരപേക്ഷമായ കേവലങ്ങളല്ല, ഭാഷയും കൂടിയാണ്‌ അവയെ രൂപപ്പെടുത്തിയത്‌.
മനുഷ്യനാല്‍ സൃഷ്‌ടിക്കപ്പെട്ടതാണെന്നതിനാല്‍ ഭാഷയുടെ മനുഷ്യ കേന്ദ്രിത സ്വഭാവം സ്വാഭാവികമാണ്‌. പാശ്ചാത്യ ആധുനികതയുടെ ഉപകരണവാദം ഭാഷയെയും ബാധിക്കാതിരുന്നിട്ടില്ല. മനുഷ്യരൊഴികെ എല്ലാത്തിനെയും അത്‌/അവ എന്ന സര്‍വ്വ നാമത്താല്‍ വ്യവഹരിക്കുമ്പോള്‍ അവയെല്ലാം മനുഷ്യനു കീഴെയാണെന്നു വരുന്നു (ശ്രീ വത്സന്‍. ടി, ഹരിത ഭാഷാ വിജ്ഞാനം) ഭാഷയില്‍ ബഹുമാനവും ആദരവും മനുഷ്യനുമാത്രമായി മാറ്റി വെച്ചതും മനുഷ്യന്റെ പക്ഷപാതമാണ്‌.
നിലനില്‌പും വികാസവും
ഭാഷയുടെ വികാസം പ്രകൃതിയില്‍ നിന്നുള്ള അതിന്റെ അകല്‌ച്ച വര്‍ദ്ധിപ്പിക്കുമ്പോള്‍ ഏതു ദിശയിലായിരിക്കണം പിന്നെ അതിന്റെ വളര്‍ച്ച സംഭവിക്കേണ്ടത്‌? വളര്‍ച്ചയില്ലെങ്കില്‍ പിന്നെ ഭാഷയുമില്ല. നൈസര്‍ഗ്ഗികമായ സ്വയം വികാസക്ഷമത ഭാഷകളില്‍ കണ്ടെത്തി അവയുടെ വളര്‍ച്ചക്ക്‌ അവസരമൊരുക്കുക മാത്രമേ ചെയ്യാനാവൂ എന്ന്‌ ഹരിതഭാഷാ വാദികള്‍ പറയുന്നു. പുതിയ പദങ്ങളെ ശുദ്ധാശുദ്ധികളോടെ സമീപിക്കുന്നത്‌ ഭാഷാ മൗലികവാദവും, ഭാഷയുടെ വികാസത്തിന്‌ അനുഗുണമല്ലാത്തതുമായിരിക്കും. കേരള പാണിനിയും ഭാഷാ വികസനത്തെക്കുറിച്ച്‌ ചിന്തിക്കുകയും നിലപാട്‌ രൂപീകരിക്കുകയും ചെയ്‌ടിട്ടുണ്ട്‌. പുതിയ വാക്കുകളുടെ ആഗമത്തിന്‌ ആഭ്യന്തരം/ബാഹ്യം എന്ന്‌ രണ്ടുപാധികളാണ്‌ അദ്ദേഹം മുന്നോട്ടു വെച്ചത്‌. ദ്രാവിഡഭാഷയില്‍ നിന്നുള്ള പദങ്ങളാണ്‌ ആഭ്യന്തരത്തില്‍ പെടുന്നത്‌. മറ്റുള്ളവ ബാഹ്യമാണ്‌. ആഭ്യന്തരത്തില്‍ തന്നെ സ്വന്തം, സാധാരണം, ദേശ്യം എന്നിങ്ങനെ തിരിച്ചിട്ടുമുണ്ട്‌. (ശ്രീവത്സന്‍ ടി, കേരള പാണിനീയത്തിലെ ശബ്‌ദോലപ്‌തി - ഒരു പാരിസ്ഥിതിക വിചാരം)
പാരിസ്ഥിതികമായ സൂക്ഷ്‌മതയോടെയല്ലെങ്കില്‍ പോലും പരിസ്ഥിതി സംബന്ധമായ ഉള്‍ക്കാഴ്‌ച പല അവസരങ്ങളിലും കേരള പാണിനീയം പ്രകടിപ്പിക്കുന്നുണ്ട്‌. ഭാഷയെ ഒരു വൃക്ഷമായി സങ്കല്‌പിക്കുന്നു, അദ്ദേഹം.
ഭാഷയുടെ തനിമ നിലനിര്‍ത്തുന്നതും അതിന്റെ വികാസത്തിനു വേണ്ടിയുള്ള പരിശ്രമങ്ങളും വിപരീത ദിശകളിലാണെങ്കില്‍, എങ്ങനെയാണ്‌ ഏകോപനം സാധിക്കേണ്ടത്‌? തനിമ നിലനിര്‍ത്തപ്പെടുന്നത്‌ പുറംലോകവും സാങ്കേതികതയുമായുള്ള ബന്ധം പരിമിതപ്പെടുത്തുന്നതിലൂടെയാണ്‌. ഈ വിധത്തില്‍ ഒരു ഭാഷക്കും ഏറെക്കാലം നിലനിന്നു പോകാനാവില്ല. പുതിയ സാങ്കേതികതയെയും സംസ്‌കാരവിശേഷങ്ങളെയും നൈസര്‍ഗ്ഗികമായി ഉള്‍കൊള്ളാന്‍ പാകത്തില്‍ ഭാഷയെ സജ്ജമാക്കുകയല്ലാതെ മറ്റുവഴികളില്ല. സംസ്‌കാരത്തെയും സാങ്കേതികതയെയും വിവര്‍ത്തനം ചെയ്‌തെടുക്കാനും അതിന്‌ കഴിയണം. ഇവിടെ ഹരിത ഭാഷാ ശാസ്‌ത്രം തുണയ്‌ക്കെത്തേണ്ടതാണ്‌. അതിനനുസരിച്ച്‌ പുതിയ വ്യാകരണ ഗ്രന്ഥങ്ങളുണ്ടാവേണ്ടി വരും. ഒരു ഭാഷക്ക്‌ ഒരു വ്യാകരണം എന്നൊരു നിയമം ആര്‍ക്കും അടിച്ചേല്‍പ്പിക്കാനാവില്ല.

References:
1. കേരള പാണിനീയം
2. Language death(david crystal),cambridge University press,2000
3. പച്ച മലയാളം (www.sreevalsant.blogspot.com)

9 comments:

  1. നല്ല ലേഖനം.
    ആശംസകൾ!

    (‘ആസന്നമരണ’ എന്ന് ഒറ്റവാക്കായല്ലേ നല്ലത്?)

    ReplyDelete
  2. ഇവിടെയിപ്പോള്‍ ടീ വീ അവതാരിക രന്‍ ജിനി ഹരിദാസ്‌ പുതിയ യുഗത്തിലെ ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയായി മാറി പുതിയൊരു ശബ്ദതാരാവലി രചിച്ചുകൊണ്ടിരിക്കുകയാണു പഴയ ടൈപ്പ്‌ മല്യാലം കുറച്ചു കുരച്ചു മരിച്ചു കൊണ്ടിരിക്കുന്നു എന്നു പറയാം

    ReplyDelete
  3. നല്ല കുറിപ്പിന് നന്ദി

    ReplyDelete
  4. വിഷയത്തെ ഗൗരവത്തോടെ സമീപിക്കുന്ന ലേഖനം.

    ReplyDelete
  5. ഒരു വൈരുദ്ധ്യം തോന്നുന്നു...ഒന്നും ലിഖിതമോ സംസാരമോ ബാക്കി വെക്കാതെ മറഞ ഭാഷയാ~ണല്ലൊ മരിച്യ കസബ.. മഹത്തായ ഒരു ലിഖിതസാഹിത്യം നിലനിക്കുകയഉം ഉപയോഗിക്കപ്പെടുകയുംയുമ് ചെയ്യുന്ന സംസ്കൃതം ശെരിക്കും മരിചുപോയൊ?സംസ്കൃതത്തിനാല് സ്വധീനിക്കപ്പെട്ടുണ്ടായവ ചില മറ്റന്ഗലോടെ സ്വീകരിക്കപ്പെ്ട്ടവ. അങനെ എത്ര പദങള്‍ എത്ര ശൈലികള്‍ ന്യായങള്‍.... ഇപ്പൊഴുമ് ഉപയൊഗിക്കപെദുന്നു..... ജീവിക്കുന്നു തിരിച്ചറിയപ്പെടതിരിക്കുക എന്നായാല് കഷ്ട്മല്ലെ?

    ReplyDelete
  6. വലിയൊരു ലിഖിതപാരമ്പര്യം മാത്രമാണ് സംസ്കൃതം എന്ന ഭാഷയെ ഓര്‍മ്മിപ്പിക്കുന്നത്.മരിച്ചിട്ടും അക്കാരണത്താല്‍തന്നെ അതിന് എല്ലാവിധ സംരക്ഷണവും ഇപ്പോഴും കിട്ടുകയും ചെയ്യുന്നു.എന്നാലും ഒരു ജൈവ ഭാഷയായി അത് നിലനില്‍ക്കുന്നില്ലല്ലൊ...

    ReplyDelete
  7. "രണ്ടാഴ്‌ചയില്‍ ഒരു ഭാഷ എന്ന തോതില്‍ ഇല്ലാതായിക്കൊണ്ടിരിക്കും."

    ഭയാനകം..

    'സ്‌കൂളുകളില്‍ ആദിവാസിക്കുട്ടികള്‍ 'അഭിജാത ഭാഷ'യായ മലയാളം പഠിക്കുന്നു.'
    എന്താ ചെയ്യാനാകുക.?

    ReplyDelete
  8. നല്ല ലേഖനമാണ്‌ മാഷേ, ഡേവിഡ് ക്രിസ്റ്റൽ 2005-ൽ ചെന്നൈയിൽ വന്നപ്പോൾ പറഞ്ഞത് ഇംഗ്ലീഷിനെപ്പറ്റി ബ്രിട്ടീഷുകാർക്കിടയിലും ഇതേപരാതിയുണ്ടെന്നാണ്‌. അന്യഭാഷകൾ ഇംഗ്ളീഷിന്റെ ഭംഗിനശിപ്പിക്കുന്നുവെന്ന്!...

    'പുതിയ വാക്കുകള്‍ക്കായി ഉത്‌കണ്‌ഠപ്പെടാന്‍ ആര്‍ക്കും സമയമുണ്ടായില്ല. എന്നാല്‍ എങ്ങനെയാണെന്നറിയില്ല, ഈ അവസ്ഥയെ ആകെ സൂചിപ്പിക്കാന്‍ `അടിപൊളി' എന്നൊരു മലയാളം വാക്ക്‌ രൂപപ്പെട്ടു' തട്ടുപൊളിപ്പൻ , തകർപ്പൻ ,ചെത്ത്, അടിപൊളി എന്നിങ്ങനെ നശീകരണാർത്ഥമുള്ള സ്വന്തം പ്രയോഗങ്ങൾ മലയാളികൾ കാലാകാലം നിർമ്മിച്ചു വിടുന്നുണ്ട്! അത്രയെങ്കിലും നാം ചെയ്യണമല്ലോ!

    ReplyDelete
  9. നല്ല ലേഖനം. ആശംസകൾ!
    നിശ്ശബ്ദമാക്കപ്പെടുന്ന ഓരോ ഭാഷയും  സംസ്‌കാരത്തിന്റെ നിലനില്പിനുനേരെ ഉയരുന്ന വെല്ലുവിളിയാണ്.
    malayatthanima.blogspot.in

    ReplyDelete